വയനാട്: വ്യവസായികളോട് സഹായം തേടി കർണാടക മന്ത്രി
text_fieldsബംഗളൂരു: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സഹായമെത്തിക്കാനും പുനരധിവാസത്തിനും കർണാടകയിലെ വ്യവസായികളോടും കോർപറേറ്റുകളോടും അഭ്യർഥനയുമായി കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ, 310 ഹെക്ടർ കൃഷിഭൂമി നശിച്ചതായും നിരവധി കുടുംബങ്ങളെ ദുരന്തം ബാധിച്ചതായും വ്യവസായികൾക്കായി തയാറാക്കിയ കത്തിൽ ചൂണ്ടിക്കാട്ടി.
ആയിരങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണെന്നും കേരള സർക്കാർ നയിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്തു പകരണമെന്നും മന്ത്രി അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട കോഓഡിനേഷന് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമീഷണർ ഗുഞ്ജൻ കംഷ്ണയുമായി വ്യവസായികളും കോർപറേറ്റുകളും ബന്ധപ്പെടണമെന്ന് അദ്ദേഹം നിർദേശിച്ചു.
ദുരന്തബാധിതന്റെ കുടുംബത്തിന് വസ്ത്രം നൽകും
വണ്ടൂർ: പുഞ്ചിരിമട്ടത്തെ മുഹമ്മദ് റാഫിയുടെ വീട്ടിൽ കല്യാണമേളങ്ങളുയരാൻ ദിവസങ്ങളടുക്കുമ്പോഴും അവശേഷിക്കുന്നത് ചുമരുകളും അലമാരയിൽ സൂക്ഷിച്ച ചളി പുരളാത്ത കുറച്ചു വസ്ത്രങ്ങളും മാത്രമാണ്. പുതുജീവിതസ്വപ്നങ്ങൾക്കായി സമ്പാദിച്ചതെല്ലാം നഷ്ടമായി തളർന്നിരിക്കുന്ന റാഫിയുടെ ജീവിതത്തിൽ പുഞ്ചിരി വിടർത്താൻ ഹൃദയം ചേർക്കുകയാണ് വണ്ടൂരിലെ ലൈബ വെഡ്ഡിങ് സെന്റർ ഉടമ കെ. യൂസുഫ്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പുഞ്ചിരിമട്ടത്തെ മുഹമ്മദ് റാഫിക്ക് വിവാഹസഹായമേകാമെന്നാണ് യൂസുഫിന്റെ വാഗ്ദാനം. വിവാഹത്തിനടക്കം കുടുംബത്തിനു വേണ്ട മുഴുവൻ വസ്ത്രങ്ങളും ഇതുകൂടാതെ തന്നാൽ കഴിയുന്ന സഹായവും ടെക്സ്റ്റൈൽ ഉടമ യൂസുഫ് നൽകും.
മുഹമ്മദ് റാഫിയുടെ വിവാഹം സെപ്റ്റംബർ എട്ടിനായിരുന്നു നിശ്ചയിച്ചിരുന്നത്. കുടുംബത്തിന്റെ ദുരിതകഥ മീഡിയവൺ വാർത്തയാക്കിയിരുന്നു. ഇത് കണ്ട യൂസുഫ് റാഫിയുമായി ബന്ധപ്പെട്ട് വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങൾ നൽകാമെന്ന് ഉറപ്പുനൽകുകയായിരുന്നു. വീട് നഷ്ടപ്പെട്ടതിനാൽ വാടകവീട്ടിൽ കല്യാണം നടത്താനൊരുങ്ങുകയാണ് റാഫി.
മരണാനന്തര കർമംസൗജന്യമായി ചെയ്യും -ഐവർമഠം
കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മോക്ഷത്തിനായി മരണാനന്തര കർമങ്ങൾ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഐവർമഠം സർവിസ് ഉടമ പി.വി. കൃഷ്ണപ്രസാദ് വാര്യർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താൽപര്യമുള്ള കുടുംബങ്ങൾക്ക് 9446295160 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.