കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യ ജപ്തി: പ്രതിയുടെ കാറടക്കമുള്ളവ ജപ്തി ചെയ്തു; ആത്മഹത്യഭീഷണിയുമായി പ്രതി ബിജോയ്
text_fieldsഫയൽ ചിത്രം
തൃശൂർ: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ നടപടി തുടങ്ങി. കേസിലെ പ്രതിയും കമീഷന് ഏജന്റുമായിരുന്ന ബിജോയിയുടെ കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. ബാങ്ക് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 25 പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കലക്ടര്‍ ബിജോയിയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി ജപ്തി ചെയ്തത്. ഔഡി കാർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയവയാണ് ജപ്തി ചെയ്തത്. കാറിന് 15-20 ലക്ഷം രൂപ വില വരും. ഉദ്യോഗസ്ഥർ വീട്ടുകാരെ ജപ്തി വിവരമറിയിച്ചതിന് പിന്നാലെ ബിജോയ് ആത്മഹത്യഭീഷണി മുഴക്കിയെങ്കിലും അനുനയിപ്പിച്ച് നടപടി പൂർത്തിയാക്കി. ജപ്തിക്ക് മുന്നോടിയായി ഒരാഴ്ച മുമ്പ് വീട്ടുകാർക്ക് നോട്ടീസയച്ചിരുന്നു.
125 കോടിയോളം രൂപ വിവിധ ഭരണസമിതി അംഗങ്ങളില്‍നിന്നും കേസിലെ പ്രതികളില്‍നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കലക്ടറുടെ മേല്‍നോട്ടത്തിലാണ് നടപടി. ബിജോയിയുടെ വീട്ടിൽനിന്ന് ജപ്തി ചെയ്തവ ഉടൻ ലേലം ചെയ്യുമെന്നും തുക മതിയാകാതെ വന്നാല്‍ മറ്റ് വസ്തുക്കളും ജപ്തി ചെയ്യുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.