Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫിലോമിനയുടെ മരണം:...

ഫിലോമിനയുടെ മരണം: മെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളുണ്ട്, അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ ബാങ്ക് കൈമാറി -മന്ത്രി ബിന്ദു; ചില്ലിക്കാശ് കിട്ടിയില്ലെന്ന് മകൻ

text_fields
bookmark_border
ഫിലോമിനയുടെ മരണം: മെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളുണ്ട്, അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ ബാങ്ക് കൈമാറി -മന്ത്രി ബിന്ദു; ചില്ലിക്കാശ് കിട്ടിയില്ലെന്ന് മകൻ
cancel
Listen to this Article

തൃശൂർ: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ടെന്നും അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ ബാങ്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, മന്ത്രി പറയുന്നത് അവാസ്തവമാണെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസിയും മകൻ ഡിനോയും പറഞ്ഞു. കഴിഞ്ഞ 27ന് ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്ന് ഇരുവരും പറഞ്ഞു. വ്യാഴാഴ്ച തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ. ബിന്ദു പറഞ്ഞത്.

'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നൽകിയിരുന്നു. മരണം ദാരുണമാണ്. എന്നാൽ, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദർഭമുണ്ടാക്കുന്നത് ശരിയല്ല' -മന്ത്രി പറഞ്ഞു.

അതേസമയം, അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരു രൂപ പോലും തന്നിട്ടില്ലെന്ന് ഫിലോമിനയുടെ മകൻ കരുവന്നൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. 'അമ്മയുടെ മരണശേഷം ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച അച്ഛന്‍റെ കൈയിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ബാങ്കുകാർ കൊണ്ടുവന്ന് കൊടുത്തു. ഈ പണം രണ്ടാഴ്ച മുമ്പ് തന്നിരുന്നെങ്കിൽ അമ്മ പോകില്ലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി കൂടുതൽ വേഗത്തിലും മെച്ചപ്പെട്ടതുമായ ചികിത്സ ലഭ്യമാക്കാമായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ആവശ്യത്തിന് പണം നൽകിയെന്ന് പറയുന്ന മന്ത്രിക്ക് ഞങ്ങളുടെ ആവശ്യം എത്രയാണെന്ന് എങ്ങനെ അറിയാം?' -ഡിനോ ചോദിച്ചു.

'അപ്പച്ചൻ സി.പി.എം ജില്ല സെക്രട്ടറിയോട് അടക്കം ആവശ്യം അറിയിച്ചിരുന്നു. 4.60 ലക്ഷം രൂപ ബാങ്ക് തന്നിട്ടുണ്ട് എന്ന് പറയുന്നത് ശരിയാണ്. പക്ഷേ അത് ഇപ്പോഴല്ല. എന്‍റെ കാലിന്‍റെ ലിഗ്മെന്‍റ് തകരാറിലായപ്പോൾ ചികിത്സക്ക് ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽനിന്ന് തവണകളായി കിട്ടി. അതിന് മുമ്പ് കിട്ടിയതും ചേർത്താണ് 4.6 ലക്ഷം രൂപ തന്നുവെന്ന് പറയുന്നത്. അതൊക്കെ പഴയ കാര്യമാണ്' -ഡിനോ വ്യക്തമാക്കി.

ബാങ്കിന് മുന്നിൽ പ്രദർശിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന മന്ത്രിയുടെ ആക്ഷേപവും ഫിലോമിനയുടെ ഭർത്താവ് തള്ളി. 'എന്‍റെ ഭാര്യയുടെ മൃതദേഹമാണ്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. 80 വയസ്സായി. പെട്ടി ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഗതികേട് കൊണ്ടാണ് ബുധനാഴ്ച പ്രതിഷേധിച്ചത്. എന്‍റെയും മകന്‍റെയും പ്രതിഷേധമായിരുന്നു അത്' -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur BankR Binduphilomina death
News Summary - Karuvannur Coop bank gave money for philomina's treatment: Minister R Bindu
Next Story