അനധികൃത മത്സ്യബന്ധനം രണ്ട് കർണാടക ബോട്ടുകൾക്ക് പിഴ
text_fieldsഅനധികൃത മത്സ്യബന്ധനം നടത്തിയതിന് പിടികൂടിയ കർണാടക ബോട്ട്
കാസർകോട്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു കർണാടക ബോട്ടുകൾ പിടികൂടി അഞ്ചു ലക്ഷം രൂപ പിഴയീടാക്കി ഫിഷറീസ് വകുപ്പ്. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ നടത്തിയ പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി കാഞ്ഞങ്ങാട് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ ലൈറ്റ് ഫിഷിങ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടുകളായ ബ്ലൂ വെയിൽ, അമൃത എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴവിധിച്ചത്.ഫിഷറീസ് അസി. ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ കെ.കെ. വിനോദ് കുമാർ, പി.വി. ശരത് കുമാർ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.പി.ഒ പ്രമോദ്, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പവിത്രൻ, കുമ്പള പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുമേഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ മനു, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു, എൻജിൻ ഡ്രൈവർ സതീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിയമലംഘനം നടത്തി കേരളതീരത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ 2024-25 സാമ്പത്തികവർഷത്തിൽ ഇതുവരെയായി 50 ലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ തുടർന്നും ശക്തമായ നടപടികളുണ്ടാകുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.