ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം: പൊലീസുകാരൻ റിമാൻഡിൽ
text_fieldsഅർജുൻ ഹൊങ്കര
മംഗളൂരു: ചിക്കമഗളൂരു ഗോണിബീഡിൽ പൊലീസ് കസ്റ്റഡിയിൽ ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. സസ്പെൻഷനിലായിരുന്ന ഗോണിബീഡ് പൊലീസ് സ്റ്റേഷനിലെ പി.എസ്.ഐ അർജുൻ ഹൊങ്കരയെയാണ് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. മുദിഗരെ സ്വദേശി കെ.എൽ. പുനീതിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ വൻ പ്രതിഷേധവുമായി ദലിത് സംഘടനകൾ രംഗത്തുവന്നിരുന്നു.
ഗ്രാമത്തിലെ യുവതിയുമായി ഒളിച്ചോടിയെന്ന ഗ്രാമവാസികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ മേയ് 10ന് പുനീതിനെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലോക്കപ്പിലാക്കി പലതവണ മർദിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു മോഷണക്കേസ് പ്രതിയോട് പുനീതിെൻറ മുഖത്ത് മൂത്രമൊഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തറയിലുള്ള മൂത്രവും നക്കിക്കുടിക്കാൻ പി.എസ്.ഐ നിർബന്ധിച്ചതായി പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമീഷനും നൽകിയ പരാതിയിൽ പുനീത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ് 22ന് നൽകിയ പരാതിയിൽ പി.എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. പി.എസ്.ഐയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് അർജുനെ ചിക്കമഗളൂരുവിലേക്ക് കൊണ്ടുവന്ന് സി.ഐ.ഡി സംഘം ചിക്കമഗളൂരു ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടശേഷം പൊലീസിന് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.