ഇവിടെയുണ്ടൊരു ഗുരുനാഥൻ...
text_fieldsമൊഗ്രാൽ: കോവിഡിനുശേഷം മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ പുനരാരംഭിച്ച മൊഗ്രാൽ ദേശീയവേദി പ്രവർത്തകൻ എം.എസ്. മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനത്തിന് വയസ്സ് 32. കഴിഞ്ഞവർഷം മാത്രമായി ഇരുനൂറോളം കുട്ടികളാണ് നീന്തൽപരിശീലനം നേടിയത്. ഈവർഷവും അത്രത്തോളം കുട്ടികളെത്തന്നെ മുഹമ്മദ് കുഞ്ഞി പ്രതീക്ഷിക്കുന്നു. ഈവർഷത്തെ പരിശീലനം ഇതിനകം ആരംഭിച്ചു. മികച്ച കലാകാരൻകൂടിയായ എം.എസ്. മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോൾ 3,500ഓളം കുട്ടികൾ പരിശീലനം നേടിയതായി എം.എസ്. മുഹമ്മദ് കുഞ്ഞി പറയുന്നു. വ്യായാമം, കായികമികവ് എന്നതിന് പുറമെ നീന്തൽ ജീവൻരക്ഷാമാർഗം കൂടിയാണെന്ന് എം.എസ്. മുഹമ്മദ് കുഞ്ഞി പറയുന്നു.
സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുഹമ്മദ് കുഞ്ഞിയുടെ ഈ വാക്കുകൾക്ക് ഏറെ പ്രാധാന്യവുമുണ്ട്. സൗജന്യ നീന്തൽ പരിശീലനത്തെപ്പറ്റി ചോദിച്ചാൽ ഈ ശിഷ്യഗണങ്ങളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് മുഹമ്മദ് കുഞ്ഞി പറയും. അതുകൊണ്ടുതന്നെ മുഹമ്മദ് കുഞ്ഞിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വലിയ ആദരവും അനുമോദനങ്ങളുമാണ് ലഭിച്ചത്. ജില്ലയിലെ വിവിധഭാഗങ്ങളിലെ സ്കൂളുകളിൽനിന്നുപോലും കുട്ടികൾക്ക് പരിശീലനം നൽകാൻ അധ്യാപകരും രക്ഷിതാക്കളും സമീപിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ആരെയും നിരാശപ്പെടുത്താറില്ല, വരുന്നവർക്കൊക്കെ നീന്തൽ പരിശീലനം നൽകാൻ മുഹമ്മദ് കുഞ്ഞി ശ്രമിക്കുംം.
പരിശീലനം നേടുന്ന കുട്ടികൾക്ക് കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ സർട്ടിഫിക്കറ്റുകളും നൽകിവരുന്നു. മുങ്ങിമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നാട്ടിലെ മുഴുവൻ കുട്ടികളെയും നീന്തൽ പരിശീലിപ്പിക്കുക എന്ന ദൗത്യവുമായാണ് 1991 മുതൽ എം.എസ്. മുഹമ്മദ് കുഞ്ഞി മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചത്. ഇപ്രാവശ്യം പരിശീലനം നേടാൻ ആഗ്രഹിക്കുന്ന എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ രക്ഷിതാക്കൾ മുഖേന ബന്ധപ്പെടണമെന്ന് എം.എസ്. മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഫോൺ: 9995446887.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.