ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്; ഒരാഴ്ചക്കകം എം.എൽ.എമാർക്ക് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം
text_fieldsകാസർകോട്: ജില്ലയിലെ കുടിവെള്ളപദ്ധതികളുടെ നടത്തിപ്പിന് എന്താണ് തടസ്സമെന്ന കാര്യം അന്വേഷിച്ച് ഒരാഴ്ചക്കകം ബന്ധപ്പെട്ട എം.എൽ.എമാർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.
പ്രശ്‌നങ്ങള്‍ പഠിച്ച് എം.എല്‍.എമാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെ ആദ്യ ജില്ലതല അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ജില്ലയിൽ വിവിധ പദ്ധതികള്‍ക്കായി 1744.66 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതികളുടെ സാങ്കേതികാനുമതി ലഭിക്കാന്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം.
ഭൂമിയുടെ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജല അതോറിറ്റി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സമിതി പരിശോധന നടത്തണം.
വിവിധ പദ്ധതികളുടെ മുന്നോട്ടുപോക്കിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ അതത് മണ്ഡലത്തില്‍തന്നെ പരിഹരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, എ.കെ.എം. അഷ്‌റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജല അതോറിറ്റി എം.ഡി എസ്. വെങ്കിടേശപതി, ചീഫ് എന്‍ജിനീയര്‍ എസ്. ലീന കുമാരി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി.പി. ഇന്ദുലേഖ, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ ബി.ജെ. അമൃത് രാജ്, എസ്. സന്തോഷ്‌കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.എ. ഗോവിന്ദന്‍ നമ്പൂതിരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.