പനിച്ചുവിറച്ച് നാട്; അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കുമ്പള സാമൂഹികാരോഗ്യകേന്ദ്രം
text_fieldsമൊഗ്രാൽ: 400ലേറെ രോഗികളാണ് ദിനേന പനിച്ചുവിറച്ച് കുമ്പള സർക്കാർ ആശുപത്രിയിൽ എത്തുന്നത്. എന്നാൽ, അടിസ്ഥാന സൗകര്യവികസനമില്ലാതെ വീർപ്പുമുട്ടുകയാണ് ഈ ആരോഗ്യകേന്ദ്രം. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കുമ്പളയിലെ സർക്കാർ സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ദ്രവിച്ച കെട്ടിടങ്ങൾക്ക് ആറു പതിറ്റാണ്ട് പഴക്കമുണ്ട്. 1962ൽ നിർമിച്ച കെട്ടിടം 2024ലും അടിസ്ഥാന സൗകര്യവികസനം ഒരുക്കാതെ അതേപടി നിലനിൽക്കുന്നു. ഒരുപക്ഷേ, ജില്ലയിലും സംസ്ഥാനത്തും ഇങ്ങനെയൊരു കാലപ്പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഏക സർക്കാർ സാമൂഹികാരോഗ്യകേന്ദ്രം കുമ്പളയിലേതായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു.
സി.എച്ച്.സിയുടെ നവീകരണത്തിന് ബ്ലോക്ക് പഞ്ചായത്ത് 10 കോടിയുടെ പദ്ധതി സർക്കാറിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിന്റെ ഇടപെടലിലൂടെ അഞ്ചരക്കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞവർഷം സർക്കാർ അനുമതി ലഭിച്ചിരുന്നു. എന്നാൽ, വർഷം ഒന്നുകഴിഞ്ഞിട്ടും പദ്ധതി കടലാസിലൊതുങ്ങിയതായാണ് ആക്ഷേപം. ഡയാലിസിസ് സംവിധാനത്തിനും അനുമതി ലഭിച്ചിട്ടും ഇതുവരെ പ്രാബല്യത്തിൽ വന്നില്ല. ആശുപത്രി പരിസരവും മറ്റും വൃത്തിയും വെടിപ്പുമായി സംരക്ഷിക്കുന്നുണ്ടെങ്കിലും ആവശ്യമായ സജ്ജീകരണങ്ങളാണ് വേണ്ടതെന്നും ഇവിടെ വരുന്ന രോഗികൾ പറയുന്നു.
കുമ്പളയിലെ മത്സ്യത്തൊഴിലാളികളും പരിസര ഗ്രാമപഞ്ചായത്തുകളിലെ കർഷകരടക്കമുള്ള സാധാരണക്കാരായ രോഗികളുമാണ് കുമ്പള സി.എച്ച്.സിയെ ആശ്രയിക്കുന്നത്. ഒപ്പം, കുമ്പളയിലെ ആയിരക്കണക്കിന് വിദ്യാർഥികളും ഏറെ ആശ്രയിക്കുന്നതും ഈ സർക്കാർ ആശുപത്രിയെതന്നെയാണ്.
അതുകൊണ്ടുതന്നെ കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം, മറ്റുള്ള അടിസ്ഥാന സൗകര്യവികസനവും സി.എച്ച്.സിയിൽ ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.