ദേശീയപാത സർവിസ് റോഡ് അടച്ചിട്ട് രണ്ടാഴ്ച; മൊഗ്രാൽ ടൗണിൽ യാത്രാദുരിതം
text_fieldsഅടച്ചിട്ട മൊഗ്രാൽ ടൗൺ സർവിസ് റോഡ്
മൊഗ്രാൽ: മൊഗ്രാൽ ടൗണിൽ നിന്ന് കുമ്പള ഭാഗത്തേക്കുള്ള ദേശീയപാത സർവിസ് റോഡ് അടച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഒരാഴ്ചത്തേക്ക് അടച്ചിട്ട റോഡാണ് രണ്ടാഴ്ച പിന്നിട്ടിട്ടും തുറക്കാതെ കിടക്കുന്നത്. ഇത് വലിയ തോതിലുള്ള യാത്രാദുരിതത്തിന് കാരണമാവുന്നുണ്ട്.
അറ്റകുറ്റപണികൾക്കെന്ന പേരിലാണ് കഴിഞ്ഞമാസം പതിനെട്ടാം തീയതി റോഡ് അടച്ചിട്ടത്. പരീക്ഷ സമയവും ഈദ് ആഘോഷവുമൊക്കെ ആയതിനാൽ ജോലികൾ ഏപ്രിൽ ആദ്യവാരത്തേക്ക് മാറ്റണമെന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആവശ്യം അധികൃതർ ചെവി കൊള്ളാതെയാണ് റോഡ് അടച്ചിട്ടത്. ഇത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.
ഇപ്പോൾ മൊഗ്രാൽ ലീഗ് ഓഫിസിനും മൊഗ്രാൽ ടൗണിലും മുഹിയദ്ദീൻ പള്ളി പരിസരത്തുമുള്ള യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ ഒന്നെങ്കിൽ പെറുവാട് ബസ്റ്റോപ്പിലോ, അല്ലെങ്കിൽ കൊപ്പളം ബസ്റ്റോപ്പിലോ എത്തണം. ഇത് പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ദുരിതമാകുന്നുണ്ട്. അസഹ്യമായ ചൂടിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയുമുണ്ട്.
മൊഗ്രാൽ ടൗണിലെ യാത്രക്കാർ പെറുവാട്ടേക്കും കൊപ്പളത്തിലേക്കും ഓട്ടോറിക്ഷ പിടിച്ചാണ് ബസ് കയറാൻ പോകുന്നത്. ഇതിന് 30 രൂപ ഓട്ടോ ചാർജും കൊടുക്കണം. യാത്രക്കാർക്ക് ഇത് അധിക ബാധ്യതയാവുന്നുവെന്നും പരാതിയുണ്ട്. സർവിസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.