പെട്രോൾ കടം ചോദിച്ചു, കൊടുത്തില്ല; പമ്പ് അടിച്ചു തകർത്തു
text_fieldsകാസർകോട്: 50രൂപക്ക് പെട്രോൾ കടം ചോദിച്ചു ലഭിക്കാത്തതിന് പമ്പ് അടിച്ചുതകർത്തു. കാസർകോട് ഉളിയത്തടുക്കയിലെ പെട്രോൾ പമ്പാണ് ഒരു സംഘം ആളുകൾ അടിച്ചുതകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർ ഉടൻ പിടിയിലാവുമെന്ന് പൊലീസ് അറിയിച്ചു. ഉളിയത്തടുക്ക-മധൂർ റോഡിന് സമീപമുള്ള എ.കെ.സൺസ് പെട്രോൾ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ 50 രൂപക്ക് പെട്രോൾ കടം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കടം നൽകാനാവില്ലെന്നും അങ്ങനെ ഒരു പതിവില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതിെൻറ പേരിൽ വാക്തർക്കമായെങ്കിലും ഇവർ തിരിച്ചുപോയി. ശനിയാഴ്ച രാത്രി കൂടുതൽ പേരെയും കൂട്ടി ഇവർ വീണ്ടുമെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പമ്പുടമ പറഞ്ഞു. പമ്പിലെ ഓയിൽ റൂമും ഓഫിസ് റൂമും അക്രമികൾ അടിച്ചു തകർത്തു. പി.എ.അബ്ദുൽ അസീസിെൻറ ഉടമസ്ഥതയിലുള്ളതാണ് പമ്പ്. ഇദ്ദേഹത്തിെൻറ അനുജനും ആക്രമണത്തിൽ പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും അറിയിച്ചു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്നാണ് സൂചന. നേരത്തെ ഇതേ പമ്പിൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പമ്പുടമ പറഞ്ഞു. ഇവരെ ഭയന്ന് പമ്പിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. മഞ്ജുനാഥ കാമത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.