കുട്ടികൾക്ക് അക്ഷരവെളിച്ചമേകാൻ പൊലീസ് മാമൻമാർ
text_fieldsബോവിക്കാനം: എ.യു.പി സ്കൂൾ ബോവിക്കാനത്തെ കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകാൻ പൊലീസ് മാമൻമാർ പുസ്തകവുമായെത്തി. കഴിഞ്ഞയാഴ്ച സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ സാമൂഹികവിരുദ്ധർ കുരുന്നുകളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഈ വാർത്ത അക്ഷരസ്നേഹികളും അധ്യാപകരും നാട്ടുകാരും വലിയ വിഷമത്തോടെയാണ് കേട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അതിക്രമത്തിൽ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരമായി ആദൂർ പൊലീസാണ് പുതിയ പുസ്തകങ്ങളുമായി കുരുന്നുകൾക്ക് മുന്നിലെത്തിയത്. ഇത് വാങ്ങുമ്പോൾ കുഞ്ഞുചിരി സമ്മാനിച്ചാണ് അവർ നന്ദിയറിയിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
‘തീയിട്ടവരെ കണ്ടെത്തണം’
ബോവിക്കാനം: ബോവിക്കാനം സ്കൂളിന് തീയിട്ട് പുസ്തകങ്ങൾ കത്തിച്ചത് കാട്ടാളത്തമാണെന്ന് ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം കമ്മിറ്റി പറഞ്ഞു. അക്ഷരങ്ങളെ ചുട്ടുകരിച്ചാൽ എല്ലാം നിശബ്ദമാകുമെന്നത് ഇരുട്ടിന്റെ സന്തതികളുടെ വൃഥാമോഹമാണ്. കാലത്തെ ഇരുണ്ടയുഗത്തിലേക്ക് കൊണ്ടുപോകാനുള്ള ചിലരുടെ ശ്രമത്തെ മാതൃകപരമായ അന്വേഷണം നടത്തി വെളിച്ചത്തുകൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ജയചന്ദ്രൻ, സി.കെ. ബാലകൃഷ്ണൻ, പി. ഗോപാലൻ, സുജിത ചറവ്, ശോഭ ചറവ്, ശ്രീജ ബള്ളമൂല, അശ്വിനി ചറവ്, പി. ജ്യോതി സൂര്യൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഗോവിന്ദ ബള്ളമൂല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതവും പി.ജി. രാജേഷ് നന്ദിയും പറഞ്ഞു.
‘കര്‍ശന നടപടിയെടുക്കണം’
മുളിയാര്‍: ബോവിക്കാനം സ്കൂളില്‍ സാമൂഹികവിരുദ്ധര്‍ കുട്ടികളുടെ പുസ്തകങ്ങള്‍ കത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കുകയും സാമൂഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം ആവശ്യപ്പെട്ടു. വായനശാല പ്രസിഡന്റ് കെ. രഘു അധ്യക്ഷത വഹിച്ചു. വൈ. കുഞ്ഞിരാമന്, മധുസൂദനന്, വിനോദ് കുമാര്‍, രവി പാണ്ടി, രതീഷ്, സാജു, വിനോദ് കുമാര്‍, ഹനീഫ, സത്യന്, ശ്രീജിന എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.