ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽ നിന്ന് മികവോടെ പഠിച്ചിറങ്ങിയ മിടുക്കികൾ
text_fieldsഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് രാജ്യത്തെ മുൻനിര ഐ.ഐ.ടികളിൽനിന്ന് മികവോടെ പഠിച്ചിറങ്ങി മിടുക്കികൾ. തൃക്കരിപ്പൂർ നീലംബത്തെ അബ്ദുൽ റഷീദ്- റസിയ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ റംസീനയും റിസാനയുമാണ് നാടിനഭിമാനമായത്.
റിസാന റഷീദ് റൂർക്കിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി കാമ്പസ് പ്ലേസ്മെൻറിലൂടെ കാലിഫോർണിയ ആസ്ഥാനമായ അമേരിക്കൻ കമ്പനിയുടെ ബംഗളൂരു ഓഫിസിൽ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. ജോലിയിൽ കയറിയ ദിവസം അവൾ പ്രതിസന്ധികളിൽ ചേർത്തുനിർത്തിയ സുമനസ്സുകളോടുള്ള കടപ്പാട് പങ്കുവെച്ചു. റംസീന റഷീദ് ഖരഗ്പൂർ ഐ.ഐ.ടിയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയതോടെ സന്തോഷം ഇരട്ടിയായി. ബഹിരാകാശ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച റംസീനയുടെ ലക്ഷ്യം ലോകോത്തര കാമ്പസായ അമേരിക്കയിലെ നാസയാണ്. ഉയരങ്ങൾ തേടിപ്പിടിക്കുമ്പോഴും ഇരുവരും പിന്നിട്ട പാതകൾ ഓർത്തെടുക്കുന്നു.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തിയ മിടുക്കികൾ മുഴുവൻ മാർക്കും നേടിയാണ് പ്ലസ് ടു പാസായത്. ഇളംബച്ചിയിലെ വാടകമുറിയിൽ കഴിയുകയായിരുന്ന ഇവർക്ക് മുന്നിൽ പ്രാരാബ്ധം ഭാവിപഠനം ഇരുട്ടിലാക്കിയ സാഹചര്യത്തിലാണ് തൃക്കരിപ്പൂരിലെ 'ലൈറ്റ്സം ഇനീഷ്യേറ്റിവ് ഫോർ വില്ലേജ് എംപവർമെൻറ്' (ലൈവ്) ഇവരെ തേടിച്ചെല്ലുന്നത്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 600നടുത്ത റാങ്കുകൾ നേടിയാണ് ഇരുവരും ഐ.ഐ.ടിയിൽ എത്തുന്നത്. റംസീന ഖരഗ്പൂർ ഐ.ഐ.ടിയിൽ ഏറോ സ്പേസ് എൻജിനീയറിങ്ങിനും റിസാന റൂർക്കി ഐ.ഐ.ടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനും ചേർന്നു. ഒറ്റ വർഷം കൊണ്ടുതന്നെ ഉയർന്ന ഗ്രേഡ് നേടി ഇരുവരും പ്രതീക്ഷയേകി. ഇരുവരും ഐ.ഐ.ടി ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തി. കുട്ടികളുടെ മുഴുവൻ ചെലവുകളും കെ.എം.സി.സിയുടെ സഹായത്തോടെ ലൈവ് തൃക്കരിപ്പൂർ കൂട്ടായ്മയാണ് വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.