കുരുക്കിലമർന്ന് ഉപ്പള ടൗൺ
text_fieldsമൊഗ്രാൽ: ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടുകയാണ് ഉപ്പളയിലെ റോഡുകൾ. പണി കിട്ടുന്നതാകട്ടെ വിദ്യാർഥികൾക്കും രോഗികൾക്കും. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും തടസ്സപ്പെടുത്തിയുമാണ് ബദൽസംവിധാനം ഏർപ്പെടുത്താതെയുള്ള ദേശീയപാത നിർമാണമെന്നാണ് പരക്കെ ആക്ഷേപം. ഇതിനെതിരെ സന്നദ്ധ സംഘടനകളും രാഷ്ട്രീയപാർട്ടികളും ഇതിനകം വലിയ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു.
ആരിക്കാടി - ബന്തിയോടുനിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പളവരെ നീളുകയാണ്. ഉപ്പള ടൗൺ കടന്നുകിട്ടാൻ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേറെയാണ്. ഇത്രയും വലിയ ഗതാഗത തടസ്സം നേരിടുമ്പോഴും ഉപ്പളയിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി നിൽക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ടിക്കറ്റ് നിരക്കിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ ഇളവില്ലാത്തത് കൊണ്ട് വിദ്യാർഥികൾ സ്വകാര്യ ബസുകളെ ആശ്രയിക്കണം.
അതുകൊണ്ടുതന്നെ നാലുമണിക്ക് സ്കൂൾ വിട്ടാൽ ഗതാഗത തടസ്സം മൂലം വീട്ടിലെത്തുന്നത് രാത്രി ഏഴു കഴിഞ്ഞാണ്. ഇത് രക്ഷിതാക്കളിലുണ്ടാക്കുന്ന ആശങ്ക വലുതാണ്. രോഗികളെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതും ജീവന് ഭീഷണിയാകുന്നുണ്ട്. പ്രവാസികളുടെയും വരവും മടക്കയാത്രയും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സമയത്തിന് മംഗളൂരു എയർപോർട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രവാസികളും ചൂണ്ടിക്കാട്ടുന്നു.
ഗൗരവമേറിയ പരാതികൾ ഉയർന്നുവന്നിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് നിർമാണ കമ്പനി അധികൃതരെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രവി പൂജാരി പറഞ്ഞു. പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യു.എൽ.സി.സി ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.