മകനേ നീ എവിടെ?
text_fieldsകാസർകോട്: മകനെ കാണാത്ത പരാതിയുമായി ഒരുവർഷമായി പല ഓഫിസുകളും കയറിയിറങ്ങുകയാണ് മഹമ്മൂദ്. ജന്മനാ ഒരു കണ്ണിന് കാഴ്ചശക്തിയും ഒരു ചെവിക്ക് കേൾവിയുമില്ലാത്ത മകൻ നിസാറിനെ 2023 ഏപ്രിൽ ഏഴിനാണ് കാണാതാവുന്നത്.
അന്ന് പതിവുപോലെ ബന്തിയോട് അട്ക്കത്തുള്ള തങ്ങളുടെ തട്ടുകട തുറക്കാൻ രാവിലെ 10.30ന് ഇറങ്ങിയതാണ്. പിന്നീട് നിസാറിനെ ആരും കണ്ടില്ല. ഉപ്പ മഹമ്മൂദും തട്ടുകടയിൽ സഹായത്തിന് പോകാറുണ്ട്. ഉച്ചക്ക് പ്രാർഥനക്ക് പള്ളിയിൽ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് കട തുറക്കാൻ നിസാർ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ബന്തിയോടുനിന്ന് കാസർകോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറിപ്പോകുന്നത് കണ്ടെന്ന്, അറിയുന്നൊരാൾ മഹമ്മൂദിനോട് പറഞ്ഞിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കുമ്പള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ പൊലീസിന് തുമ്പൊന്നും കിട്ടിയില്ലെന്നാണ് ഈ പിതാവ് പറയുന്നത്. കലക്ടർക്കും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിനും പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ പരിഹാരമായില്ല.
നവകേരള സദസ്സിന് മുഖ്യമന്ത്രി മഞ്ചേശ്വരത്തെത്തിയപ്പോൾ നിവേദനം നൽകുകയും അതിന് ജില്ല പൊലീസ് മേധാവിയെ നിയോഗിച്ചുകൊണ്ടുള്ള നടപടിയും വന്നിരുന്നു. തുടർന്ന് പൊലീസ് മേധാവിയുടെ ഓഫിസിൽനിന്ന് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തതല്ലാതെ പിന്നീട് ആ കേസിന് ഒരനക്കവുമുണ്ടായിട്ടില്ല. കുമ്പള സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്നും നിസാറിന്റെ കൈയിൽ മൊബൈൽ ഇല്ലാത്തതുകൊണ്ട് എങ്ങനെ കണ്ടുപിടിക്കുമെന്നുമാണ് ചോദിക്കുന്നതെന്നും മഹമ്മൂദ് പറഞ്ഞു.
ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകനെയാണ് കാണാതായിരിക്കുന്നത്. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കളും ഒരു മകളുമാണുള്ളത്. കാണാതായ മകന് പല സ്ഥലങ്ങളിലും കല്യാണാലോചന നടത്തിയിരുന്നുവെന്നും ഒന്നും ശരിയാകാത്തതിൽ മകന് വിഷമമുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകനെ കാണാതായിട്ട് ഒരുവർഷവും രണ്ടുമാസവും കഴിഞ്ഞെന്നും ഇനി ആരോടാണ് ഞങ്ങൾ പരാതി പറയേണ്ടതെന്നുമാണ് ഈ പിതാവിന്റെ കണ്ണീരണിഞ്ഞ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.