മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി 13 കോടിയുടെ മയക്കുമരുന്ന് കടത്ത്; നെടുമ്പാശ്ശേരിയിൽ കെനിയക്കാരൻ പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ സ്വദേശി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ഒളിപ്പിച്ചാണ് കെനിയൻ പൗരനായ കൊങ്ങാ ഫിലിപ് കൊക്കെയ്ൻ കൊണ്ടുവന്നത്.
രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് ബാഗേജ് പരിശോധിച്ചപ്പോൾ ദ്രാവകരൂപത്തിലാക്കി കൊണ്ടുവന്ന 1100 ഗ്രാം കൊക്കെയ്ൻ ആദ്യം പിടിച്ചെടുത്തു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗുളിക രൂപത്തിലാക്കി 200 ഗ്രാംകൂടി മലദ്വാരത്തിൽ ഒളിപ്പിച്ചതായി വെളിപ്പെടുത്തിയത്.
ആദ്യമായാണ് ദ്രാവക രൂപത്തിലെത്തിക്കുന്ന കൊക്കെയ്ൻ കേരളത്തിൽ പിടികൂടുന്നത്. മദ്യക്കുപ്പിയിൽ ലേബലും മറ്റുമുള്ളതിനാൽ തുറന്ന് പരിശോധിക്കാറില്ല. ജൂണിൽ ടാർസാനിയൻ യുവതിയുടെയും യുവാവിന്റെയും കൈയിൽനിന്ന് 33 കോടിയുടെ മയക്കുമരുന്ന് ഡി.ആർ.ഐ പിടികൂടിയിരുന്നു. അന്ന് ഇരുവരും കൊക്കെയ്ൻ വിഴുങ്ങിയാണ് കൊണ്ടുവന്നത്.
അത് ഡി.ആർ.ഐ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കെയാണ് വൻ വേട്ട നടക്കുന്നത്. ഡി.ആർ.ഐക്ക് ലഭിച്ച രഹസ്യ വിവരമാണ് വൻ ലഹരിമരുന്ന് വേട്ടക്ക് വഴിയൊരുക്കിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.