സി.പി.എം കൂട്ടുകെട്ട്: കേരള കോൺഗ്രസിൽ കടുത്ത ഭിന്നത; മുതലെടുക്കാൻ കോൺഗ്രസ്
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി കൂട്ടുചേർന്നതിനെ ചൊല്ലി കേരള കോൺഗ്രസിൽ കടുത്ത ഭിന്നത. നേതൃത്വത്തെ ഞെട്ടിച്ച് പാർട്ടി കോട്ടയം ജില്ല പ്രസിഡൻറ് ഇ.ജെ. അഗസ്തി രാജിക്കത്ത് നൽകി. പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള തീരുമാനമാണെന്ന് മോന്‍സ് ജോസഫ് എം.എൽ.എയും പരസ്യമായി പ്രതികരിച്ചു.പതിവുതെറ്റിച്ച് പാർട്ടിയിലെ ജോസഫ് വിഭാഗവും മാണി വിഭാഗവും പുതിയ കൂട്ടുകെട്ടിൽ തൃപ്തരല്ല. മാണിയുടെ നിർദേശങ്ങൾ ശിരസാവഹിച്ചിരുന്ന ഇ.ജെ. അഗസ്തിയുടെ രാജി പാർട്ടിയിലെ വലിയൊരു വിഭാഗത്തിെൻറ നിലപാടായാണ് കണക്കാക്കുന്നത്. എം.എൽ.എമാരും അമർഷത്തിലാണെന്നാണ് സൂചന. ഇവരൊന്നും തീരുമാനം മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പാർട്ടി എം.എൽ.എമാരെല്ലാം യു.ഡി.എഫ് കുത്തക മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനാൽ, കൂടുമാറ്റത്തിൽ ഇവർ വലിയ താൽപര്യം കാട്ടുന്നുമില്ല.
തീരുമാനം ആസൂത്രിതമാണെന്ന വിമർശനവും ഉയരുന്നു. ജോസ് കെ.മാണി വിദേശത്തേക്കുപോയതും കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞ രണ്ടുദിവസമായി മാണി പിടികൊടുക്കാതിരുന്നതും ഇതിെൻറ ഭാഗമായിരുന്നത്രെ. സമദൂരമെന്ന പാർട്ടിയുെട ചരൽക്കുന്ന് തീരുമാനം മാണിയും ജോസ് കെ.മാണിയും ചേർന്ന് അട്ടിമറിച്ചതായും ഇവർ ആരോപിക്കുന്നു. ചില എം.എൽ.എമാർ ഇക്കാര്യം മാണിയെ അറിയിച്ചതായാണ് സൂചന.
ഇടതു ബാന്ധവത്തിനെതിരെ ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുന്നത് കേരള കോണ്‍ഗ്രസില്‍ പുതിയ പിളർപ്പിനും വഴിവെച്ചേക്കാം. ബാര്‍കോഴ വിവാദത്തിെൻറ പേരില്‍ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചതിനെതിരെ പി.ജെ. ജോസഫും കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫും പാര്‍ട്ടി കമ്മിറ്റികളില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, പാര്‍ട്ടി ചെയര്മാന് കെ.എം. മാണി പ്രതിരോധത്തിലായപ്പോള്‍ ഒപ്പം നില്‍ക്കണമെന്ന പൊതുവികാരത്തിെൻറ അടിസ്ഥാനത്തില്‍ അന്ന് നിലപാട് മയപ്പെടുത്തി.
ഇടതു കൂട്ടുകെട്ടിൽ മാണി വിഭാഗത്തില്‍നിന്നുള്ള ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റ്യനും പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് കൂടിയായ സി.എഫ്. തോമസ് എം.എൽ.എക്കും താൽപര്യമില്ലെന്നാണ് വിവരം. ൈക്രസ്തവ ഭൂരിപക്ഷ മേഖലകളായ ചങ്ങനാശ്ശേരി, ഇടുക്കി നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫിന് ലഭിച്ചേക്കാവുന്ന മേല്‍ക്കൈ ഇടതുസഖ്യത്തോടെ ഇല്ലാതാകുമെന്ന ഭയപ്പാടാണ് ഇവർക്ക്. അതിനിടെ, കോണ്‍ഗ്രസും അണിയറയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങി. മാണി ഇടതുമുന്നണിക്കൊപ്പം ചേർന്നാൽ ജോസഫിനൊപ്പം ഒരുവിഭാഗത്തെ യു.ഡി.എഫിലേക്ക് െകാണ്ടുവരാനാണ് നീക്കം. ഉമ്മൻ ചാണ്ടി തന്നെ മുൻകൈയെടുത്ത് കേരള കോൺഗ്രസ് എം.എൽ.എമാരെ ബന്ധപ്പെടുന്നുമുണ്ട്. അതേസമയം, മാണിയും കൂട്ടരും സി.പി.എമ്മിനൊപ്പം ചേർന്നാൽ പഴയ ജോസഫ് വിഭാഗം നേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങും. പി.െജ. ജോസഫിനൊപ്പം ഇവർ യു.ഡി.എഫില്‍ എത്തുന്നതിനെ കോണ്‍ഗ്രസ് സ്വാഗതംചെയ്യും. 2019ലെ ലോക്സഭ െതരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ലക്ഷ്യമിട്ടാണ് ഫ്രാന്‍സിസ് ജോര്‍ജിെൻറ നീക്കം. ഇതിെൻറ പ്രതിഫലനങ്ങൾ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലും ഉണ്ടായേക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.