സംസ്ഥാനത്ത് 1078 പേർക്ക് കൂടി കോവിഡ്; സമ്പർക്കം 798
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 1078 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുമരണവും റിപ്പോർട്ട് ചെയ്തു. 16110 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 798 പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു. ഇതിൽ 65 പേരുടെ ഉറവിടം അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിദേശത്തുനിന്നെത്തിയ 104 പേർക്കും മറ്റുസംസ്ഥാനങ്ങളിൽനിന്നെത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് 1000ത്തിൽ അധികംപേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 432 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂർ 5, പാലക്കാട് 51, കാസർ കോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ കണക്കുകൾ.
തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശുർ 21, പാലക്കാട് 45, മലപ്പുറം 30, കോഴിേക്കാട് 16, വയനാട് അഞ്ച്, കണ്ണൂർ ഏഴ്, കാസർകോട് 36 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. 1070 േപരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ 9458 േപർ നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 3,28940 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻഗണന ഗ്രൂപ്പുകളിൽനിന്ന് 1,07,066 സാമ്പിളുകൾ ശേഖരിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയതായും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം
തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 16 പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്ന് ജീവനക്കാരെയും നിയമിക്കും. നഗരസഭ കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും എം.എൽ.എമാർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തും.
കൊല്ലത്ത് 106 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ പുറത്തുനിന്ന് വന്നത് രണ്ടുപേർ മാത്രമാണ്. 94 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ലഭിച്ചത്. ഉറവിടം അറിയാത്തത് ഒമ്പതുകേസുകളാണ്. കിഴക്കൻ മേഖല, തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടങ്ങൾ എന്നിവയിൽ ക്ലസ്റ്റർ രൂപീകരിച്ച് പരിശോധന നടത്തും.
ചങ്ങനാശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ നാലുപേർക്ക് കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായിരുന്നു. ഇതേതുടർന്ന് തിരുവല്ല നഗരസഭ പരിധി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ സമ്പർക്ക ബാധിതർ കൂടുന്നു
ആലപ്പുഴയിൽ 82 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 40 സമ്പർക്കം മൂലമാണ്. വണ്ടാനം ഗവ. ടി.ഡി കോളജിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ ഒമ്പത് ഡോക്ടർമാർക്കും മറ്റു 15 ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിച്ചു. ചേർത്തല താലൂക്കിലെ തീരപ്രദേശത്ത് വ്യാപകമായി ആൻറിജൻ ടെസ്റ്റ് നടത്തിവരുന്നു. ഇതിൽ നെഗറ്റീവായ 65 വയസിന് മുകളിലുള്ളവരെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്ക് റിവേഴ്സ് ക്വാറൻറീൻ ഒരുക്കാനായി ചേർത്തല എസ്.എൻ കോളജും സെൻറ് മൈക്കിൾസ് കോളജും സജീകരിക്കും. ജില്ലയിൽ മൈക്രോഫിനാൻസ്, ചിട്ടികമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പണപിരിവ് വിലക്കി. കടൽ തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 മണിവരെ നീട്ടി.
കോട്ടയം ജില്ലയിൽ പാറത്തോട് ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്, കുമരകം മാർക്കറ്റുകളിലും ആൻറിജൻ പരിശോധന നടന്നുവരുന്നു.
കീഴ്മാട് സമ്പൂർണ ലോക്ഡൗൺ
എറണാകുളം ജില്ലയിൽ 100 േപർക്ക് രോഗം സ്ഥിരീകരിച്ചതിൽ 94 പേർക്കും സമ്പർക്കം വഴിയാണ്. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. മൂന്ന് കോൺവെൻറുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശ്രമങ്ങൾ, മഠങ്ങൾ, പ്രായമായവരെ താമസിപ്പിക്കുന്ന ഇടങ്ങൾ എന്നിവയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മഠങ്ങളിലും ആശ്രമങ്ങളിലും പ്രായമായവരെ സന്ദർശിക്കാൻ എത്തുന്നവർ രോഗബാധിതരാണെങ്കിൽ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. കീഴ്മാട്, അയ്യമ്പള്ളി, തൃക്കാക്കര കോൺവെൻറുകളിൽ കോവിഡ് പരിശോധന നടത്തി. തീരമേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്നുകിടക്കുന്ന മട്ടാേഞ്ചരി, ഫോർട്ടുകൊച്ചി എന്നീ കോർപറേഷൻ ഡിവിഷനുകളിൽ രോഗവ്യാപന സാധ്യത കാണുന്നു. ഇവ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.