കെ-റെയിൽ: സാമൂഹികാഘാത പഠനത്തിന് കല്ലിട്ടുള്ള സർവേ എന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: കെ-റെയിൽ പദ്ധതിക്കായി ചോദ്യാവലി നൽകി സാമൂഹികാഘാത പഠനം നടത്താമെന്നിരിക്കെ കല്ലിട്ട് സർവേ നടത്തുന്നത് എന്തിനെന്ന് ഹൈകോടതി. ഡി.പി.ആർ തയാറാക്കാൻ ആകാശസർവേ നടത്തിയെന്നാണ് സർക്കാർ ആദ്യം അറിയിച്ചത്.
പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള സർവേയും നടത്തണം. എന്തിനാണ് ഇങ്ങനെ ജനങ്ങളെ ഭയപ്പെടുത്തുകയും പാഴ്ചെലവ് വരുത്തുകയും ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.
സിൽവർലൈൻ പദ്ധതിക്ക് വേണ്ടി നിയമവിരുദ്ധ സർവേ നടത്തുന്നെന്ന് ആരോപിക്കുന്ന ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹരജിയുമായി കോടതിയെ സമീപിച്ചവരുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടഞ്ഞ് നേരത്തേ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
ഇതിനിടെ ഹരജികൾ വീണ്ടും പരിഗണനക്കെത്തുകയായിരുന്നു. നിയമപരമല്ലാത്തതിനാൽ സർവേ നീട്ടിവെക്കാൻ നിർദേശിച്ച ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകിയത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേന്ദ്രസർക്കാർ നിക്ഷേപ പൂർവ നടപടികൾക്കാണ് അനുമതി നൽകിയത്. സാമൂഹികാഘാത പഠനം ഇതിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
റെയിൽ കടന്നുപോകുന്ന റൂട്ട് തിരിച്ചറിയാനാണ് കല്ലിടുന്നതെന്നായിരുന്നു കെ-റെയിലിന്റെ മറുപടി. തുടർന്ന് ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഈ മാസം 18 വരെ നീട്ടിയ കോടതി ഇതുസംബന്ധിച്ച പുതിയ ഹരജികളിൽ സർക്കാറിന്റെ വിശദീകരണം തേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.