പേടിച്ചിട്ടാരും കപ്പലണ്ടി വാങ്ങുന്നില്ല; വറചട്ടിയിലാണിവരുടെ ജീവിതം
text_fieldsആലപ്പുഴ: ലോക്ഡൗണിലും പിന്നീട് ഇളവുകൾ വന്നപ്പോഴും ജീവിതം തള്ളിനീക്കാൻ കഴിയാത്തവരുടെ പ്രതിനിധികളാണ് രാജുവും അയ്യനാരും.
മഹാവ്യാധി ഭീതിയാൽ ആരും കപ്പലണ്ടി വാങ്ങാതായതോടെ പതിറ്റാണ്ടുകളായി ടൗണിൽ കപ്പലണ്ടി വിറ്റിരുന്ന ഉന്തുവണ്ടിക്ക് താഴിടേണ്ടിവന്നു. തമിഴ്നാട്ടിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ എത്തിയ ഇവരുടെ ഏക വരുമാന മാർഗമായിരുന്നു കപ്പലണ്ടി കച്ചവടം. ഇത് നിലച്ചതോടെ ഇവരുടെ ജീവിതം വഴിമുട്ടി.
തമിഴ്നാട്ടിലെ കുടുംബത്തിനുള്ള ഏക വരുമാനവും ഇല്ലാതായി. തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് പുറകിൽ വാടകവീടുകളിലാണ് ഇരുവരും താമസിക്കുന്നത്. മൂന്ന് മാസമായി വാടക കൊടുത്തിട്ടില്ല. അയൽക്കാർ അരിയും മറ്റ് പലചരക്ക് സാധനങ്ങളും തരുന്നതുകൊണ്ടാണ് കഴിഞ്ഞു കൂടുന്നതെന്ന് രാജു പറയുന്നു. പത്താം വയസ്സിൽ ആലപ്പുഴയിൽ എത്തിയ രാജു 40 വർഷമായി കപ്പലണ്ടി വിറ്റാണ് ജീവിക്കുന്നത്. ഭാര്യയും മക്കളും നാട്ടിലാണ്.
25 വർഷമായി ചേർത്തലയിൽ കപ്പലണ്ടി വിറ്റിരുന്ന അയ്യനാർ ആലപ്പുഴയിൽ എത്തിയിട്ട് അഞ്ചു വർഷമേ ആയുള്ളൂ. കോവിഡ് ഇത്രയും നാൾ നീണ്ടുപോകുമെന്ന് തീരെ വിചാരിച്ചില്ല. അതുകൊണ്ടാണ് നാട്ടിലേക്ക് പോകാഞ്ഞത്. മക്കളുടെ സ്കൂൾ ഫീസുപോലും അടക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് അയ്യനാർ പറയുന്നു. ഭാര്യയുമായാണ് ഇയാൾ താമസിക്കുന്നത്. മക്കൾ നാട്ടിലാണ്. ഇരുവരും നാട്ടിൽ പോയിട്ട് ഒരു വർഷത്തിലേറെയായി. ഇടക്ക് കൂലിപ്പണിക്ക് ശ്രമിച്ചെങ്കിലും തമിഴ്നാട്ടുകാരായതിനാൽ പലരും ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു.
ഒരു ദിവസം 1000 രൂപയുടെവരെ കപ്പലണ്ടി വിറ്റിരുന്നു. വഴിച്ചേരി മാർക്കറ്റിൽനിന്നാണ് കപ്പലണ്ടി വാങ്ങുന്നത്. 20 കിലോമീറ്ററെങ്കിലും ഒരു ദിവസം സഞ്ചരിക്കും. ഇനി കോവിഡ് ഭീതി അകലാതെ പ്രതീക്ഷക്ക് വകയിെല്ലന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.