‘മാങ്ങ മോഷ്ടിച്ചവൻ പുറത്ത്, സ്വർണം കടത്തിയവർ അകത്ത്’; പൊലീസ് ഗ്രൂപ്പുകളിൽ ചൂടുള്ള ചർച്ച
text_fieldsകോട്ടയം: ചെറിയ തെറ്റ് ചെയ്ത പൊലീസുകാരെ പിരിച്ചുവിടുകയും സേനക്ക് കളങ്കമുണ്ടാക്കിയ വിവാദങ്ങളിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ കേരള പൊലീസ് ഗ്രൂപ്പുകളിൽ സജീവചർച്ച. പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലുൾപ്പെടെ ഈ വിഷയം സജീവമാണ്.
‘പച്ചക്കറിക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ചുകടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല’ പൊലീസിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്. ഐ.പി.എസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും സാധാരണ പൊലീസുകാരെയും എസ്.ഐമാരെയും പിരിച്ചുവിടുകയും ചെയ്യുന്ന സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ സേനയിൽ ഉയർന്ന പ്രതിഷേധം വ്യക്തമാക്കുന്നതാണ് ഈ സന്ദേശങ്ങൾ.
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, എസ്.പി സുജിത്ദാസ് തുടങ്ങിയവർക്കെതിരെ ഗുരുതര ആരോപണങ്ങളുയർന്നിട്ടും നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്നതിനെതിരെയാണ് ഈ പ്രതിഷേധമെന്ന് വ്യക്തം.
കേരള പൊലീസിലെ ഒരു മുൻ എസ്.പി ചാനൽ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുന്ന ദൃശ്യവും പൊലീസുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സേനക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 120 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ശിക്ഷാനടപടികൾ സ്വീകരിച്ചത്. എന്നാൽ, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്ന ആക്ഷേപമാണ് പൊലീസുകാർ ഉന്നയിക്കുന്നത്. അതിന് പല ഉദാഹരണങ്ങളും അവർ ഗ്രൂപ്പുകളിൽ ചൂണ്ടിക്കാട്ടുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ശിക്ഷാനടപടികളും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
സസ്പെൻഷനിൽ കഴിഞ്ഞിരുന്ന പൊലീസുകാരൻ മരിച്ചിട്ട് അയാളുടെ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ പിഴയായി കെട്ടിവെക്കേണ്ട ലക്ഷങ്ങൾ പിടിക്കുമെന്ന ഉത്തരവും മേലുദ്യോഗസ്ഥൻ അവധി നൽകാത്തതിനെത്തുടർന്ന് മെഡിക്കൽ ലീവെടുത്ത് അത്യാവശ്യ കാര്യത്തിന് പോയ പൊലീസുകാരനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചതുമൊക്കെ വിവേചനം വ്യക്തമാക്കാൻ പൊലീസുകാർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ‘മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ സർവിസിൽനിന്ന് നീക്കംചെയ്തു, തേക്കും മഹാഗണിയും വെട്ടിയയാൾ ഇപ്പോഴും സർവിസില് തുടരുന്നു. ഏതാണ് വലിയ കുറ്റം?’ എന്നായിരുന്നു മുൻ എസ്.പി ചാനൽ ചർച്ചയിൽ ഉയർത്തിയ വിമർശനം. പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയാണ് 2023ൽ പിരിച്ചുവിട്ടത്.
ഇടുക്കി എ.ആർ ക്യാമ്പിലെ സി.പി.ഒ ആയിരുന്ന കൂട്ടിക്കൽ പി.വി. ഷിഹാബിനെതിരെയായിരുന്നു നടപടി. കടയുടമ മോഷണപരാതി പിൻവലിക്കുകയും ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ അംഗീകരിച്ച് കോടതി തീർപ്പാക്കുകയും ചെയ്തിട്ടും പൊലീസുകാരനെ പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിലാണ് പല പൊലീസുകാർക്കെതിരെയും നടപടിയുണ്ടായതെന്നും ഇപ്പോൾ ആരോപണ വിധേയരായ ഐ.പി.എസ് ഉദ്യോഗസ്ഥരിൽ ചിലരാണ് ഈ പിരിച്ചുവിടലുകൾക്ക് ചുക്കാൻ പിടിച്ചതെന്നുമൊക്കെയുള്ള നിലയിലാണ് പൊലീസ് ഗ്രൂപ്പുകളിലെ ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.