ഖാദർ കമ്മിറ്റി റിപ്പോർട്ട്: ഡി.ടി.പി ചെലവ് മാത്രം നാല് ലക്ഷത്തിലേറെ...
text_fieldsപാലക്കാട്: സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ. എം.എ. ഖാദർ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ ഡി.ടി.പി ചെലവ് നാല് ലക്ഷത്തിലേറെ രൂപ. 125 പേജുള്ള ഒന്നാം ഭാഗത്തിന്‍റെയും പുറത്തുവിടാത്ത രണ്ടാം ഭാഗത്തിന്‍റെയും ടൈപ്പ് ചെയ്ത്, പേജ് സെറ്റ് ചെയ്യുന്നതിനുള്ള ചെലവാണ് ഇത്രയും തുക. ഒരു പേജിന് 1671 രൂപയാണ് ചെലവ് വരുന്നത്. ഇതുകൂടാതെ പ്രിന്‍റിങ്ങിന് 72,461 രൂപയും പരിഭാഷയ്ക്ക് 18,000 രൂപയും അനുവദിച്ചിട്ടുണ്ട്. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ നല്‍കിയ ചോദ്യത്തിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.
ഒരു പേജ് പ്രിന്‍റെടുക്കാൻ ഇത്രയും തുക നൽകിയത് വിദ്യാഭ്യാസ വകുപ്പിന്‍റെ ധൂർത്താണെന്ന് ആരോപിച്ച് വ്യാപകമായ പ്രതിക്ഷേധമാണ് നടക്കുന്നത്. മൂന്നംഗ ഖാദർ കമ്മിറ്റിക്കായി സർക്കാർ ആകെ ചെലവഴിച്ചത് 14,16,814 രൂപയാണ്. ചെയർമാനായ ഡോ. എം.എ.ഖാദർ ഒരു സിറ്റിങ്ങിന് 2000 രൂപ എന്ന കണക്കിൽ 69 സിറ്റിങ്ങിന് 1.38 ലക്ഷം രൂപയും, 67,508 രൂപ യാത്രാബത്തയുമാണ് കൈപ്പറ്റിയത്. ഡോ. സി. രാമകൃഷ്ണൻ 76 സിറ്റിങ്ങിന് 1.52 ലക്ഷം രൂപയും ജി. ജ്യോതിചൂഡൻ 70 സിറ്റിങ്ങിന് 1.40 ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്. റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗം സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് അടിസ്ഥാനമാക്കി കേരള എഡ്യുക്കേഷൻ റൂൾസിൽ (കെ.ഇ.ആർ) ഭേദഗതി വരുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.