കിഫ്ബി മസാലബോണ്ട്: തോമസ് ഐസകിന്റെ മറുപടി തള്ളി; വ്യക്തമായ പങ്കെന്ന് ഇ.ഡി
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് നൽകിയ മറുപടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തള്ളി. മസാല ബോണ്ട് ഇറക്കിയതിൽ തോമസ് ഐസകിന് വ്യക്തമായ പങ്കുണ്ടെന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഇ.ഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് തവണ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചിരുന്നെങ്കിലും തോമസ് ഐസക് ഹാജാരായിരുന്നില്ല. ചില വാദങ്ങൾ ഉന്നയിച്ച് ഇ.ഡിക്ക് മറുപടി നൽകുകയാണുണ്ടായത്.
മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമാണ് നിറവേറ്റിയതെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ 17 അംഗ ഡയറക്ടർ ബോർഡാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിൽ പിന്നെ ഉത്തരാവാദിത്തമില്ലെന്നുമുള്ള വാദമാണ് തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ വെച്ചത്.
എന്നാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്നും കിഫ്ബി യോഗങ്ങളുടെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസകും മുഖ്യമന്ത്രിയും ചേർന്നാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഐസകിന് ആകില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി തോമസ് ഐസകിന് വീണ്ടും സമൻസ് അയക്കാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തീരുമാനം.
ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലൂടെ ധനസമാഹരണത്തിന് കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി സി.ഇ.ഒ, മുൻ ധനമന്ത്രികൂടിയായ തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. വിദേശത്തുനിന്ന് സമാഹരിച്ച പണം ചട്ടം ലംഘിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഉപയോഗിച്ചെന്നാണ് ഇ.ഡി വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.