വെള്ളാപ്പള്ളി നടക്കുന്നത് സി.പി.എം വെട്ടിയ വഴിയിലൂടെ എന്ന് കെ.എം. ഷാജി; ‘ഇസ്രായേലിനെ എതിർക്കുന്ന പിണറായി വെള്ളാപ്പള്ളിയെ എതിർക്കില്ല’
text_fieldsകോഴിക്കോട്: സി.പി.എം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ നടക്കുന്നതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞതിന്‍റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ ഇസ്രായേലിനെ എതിർക്കും. കേരളത്തിൽ ഒരു ജൂതനും വോട്ട് ചെയ്യാനില്ല. എന്നാൽ, പിണറായി വെള്ളാപ്പള്ളിയെ എതിർക്കില്ല. വോട്ട് ഇല്ലാതാകുന്നതാണ് അതിന് കാരണം. എ. വിജയരാഘവൻ പറഞ്ഞ വഴിയിലാണ് വെള്ളാപ്പള്ളി പറയുന്നത്. മുസ് ലിംകളെ തെറി പറയുന്നവരോട് മാത്രം സി.പി.എമ്മിന് മൃദുസമീപനമാണെന്നും കെ.എം. ഷാജി പൊതുയോഗത്തിൽ വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ആർ.എസ്.എസിന്‍റെ പ്ലാൻ ആണെന്ന് കെ.എം. ഷാജി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. വെള്ളാപ്പള്ളിയെ നവോഥാന സമിതിയുടെ ചെയർമാൻ ആക്കിയത് മുഖ്യമന്ത്രിയാണ്. ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സി.പി.എം തയാറുണ്ടോ എന്നും ഷാജി ചോദിച്ചു.
ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വിമർശനത്തിന് അതീതനല്ല. അദ്ദേഹം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനാകുമ്പോൾ വിമർശനവും കോലം കത്തിക്കലും സ്വാഭാവികമാണെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.