അഴീക്കോട് മൂന്നാമങ്കത്തിന് ഇല്ല; സുരക്ഷിത സീറ്റ് തേടി കെ.എം. ഷാജി
text_fieldsകണ്ണൂർ: സിറ്റിങ് സീറ്റായ അഴീക്കോട് മത്സരിക്കാനില്ലെന്ന് കെ.എം. ഷാജി. ഈ കാര്യം ഷാജി മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. പകരം കാസർകോട് മണ്ഡലം നൽകണമെന്നും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. അതുമല്ലെങ്കിൽ കോൺഗ്രസിൽനിന്ന് കണ്ണൂർ മുസ്ലിം ലീഗ് വാങ്ങി തന്നെ മത്സരിപ്പിക്കണമെന്നുമാണ് ഷാജിയുടെ നിലപാട്.
ഇതൊന്നും സാധ്യമല്ലെങ്കിൽ താൻ ഇക്കുറി മത്സരത്തിന് ഇല്ലെന്നും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടു തവണ ജയിച്ച മണ്ഡലമാണ് ഷാജി കൈയൊഴിയുന്നത്. ഇക്കുറിയും ഷാജിയെ തന്നെയാണ് മുസ്ലിം ലീഗ് അഴീക്കോട്ട് പരിഗണിക്കുന്നത്.
ഷാജിക്ക് വിജയസാധ്യതയുണ്ടെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. ഇതെല്ലാം അവഗണിച്ച് ഷാജി തട്ടകം മാറാൻ ആഗ്രഹിക്കുന്നതിന് പിന്നിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന ഭീതിയാണ്.
അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.
സ്വന്തം പാർട്ടിക്കാർതന്നെ ഉയർത്തിക്കൊണ്ടുവന്ന കോഴക്കേസ് ഷാജിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. മറുഭാഗത്ത് ഷാജിയെ തളക്കാൻ കരുത്തനായ സ്ഥാനാർഥിയെ ഇറക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഷാജി സുരക്ഷിത ഇടംതേടുന്നത്.
കണ്ണൂരും അഴീക്കോടും വെച്ചുമാറാൻ കോൺഗസ് ഒരുക്കമല്ല. മറ്റു സുരക്ഷിത സീറ്റ് കിട്ടാനുള്ള സമ്മർദം ഫലിച്ചില്ലെങ്കിൽ നേതൃത്വത്തിെൻറ ആവശ്യം അംഗീകരിച്ച് അഴീക്കോട് മൂന്നാമങ്കത്തിന് ഷാജി ഇറങ്ങുമോയെന്നാണ് അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.