കൊച്ചി തലസ്ഥാനം: ഹൈബി ഈഡന്‍റേത് വ്യക്തിപരമായ അഭിപ്രായം; പറയാൻ പാടില്ലെന്ന നിലപാടില്ലെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: കേരളത്തിന്‍റെ തലസ്ഥാനം കൊച്ചിയാക്കണമെന്നത് ഹൈബി ഈഡന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. എറണാകുളം എം.പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അവകാശമുണ്ട്. അഭിപ്രായം പറയാൻ പാടില്ലെന്ന നിലപാട് പാർട്ടിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
ഈ വിഷയം കോൺഗ്രസിനുള്ളിൽ ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിൽ പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.
2023 മാര്‍ച്ച് 9ന് ലോക്സഭയില്‍ അവതരിപ്പിച്ച ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023ലൂടെയാണ് ഹൈബി ഈഡൻ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. ഇത് വിവാദമായതിന് വഴിവെച്ചതോടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്ന് പാർട്ടി എം.പിമാർക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി.
ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിൽ എം.പിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയാറാക്കിയ ഈ ബിൽ പ്രാവര്‍ത്തികമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ വേണ്ടി വരുമെന്ന് മറുപടിയിൽ ചൂണ്ടിക്കാട്ടി. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ല. 1954ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കേരളം വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.