കല്ലിടുന്നത് കെ-റെയിൽ, റവന്യൂ വകുപ്പല്ലെന്ന് കോടിയേരി; 'കെ-റെയിൽ പദ്ധതിക്കെതിരെ കോലീബി സഖ്യം രൂപപ്പെടുന്നു'
text_fieldsകണ്ണൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നത് കെ-റെയിൽ കോർപറേഷനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. കെ-റയിൽ കോർപറേഷനാണ് കല്ലിടുന്നത്. റവന്യൂ വകുപ്പല്ല. അതിനാൽ കല്ലിടൽ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കെ-റെയിലിനെതിരെ കോലീബി സഖ്യം രൂപപ്പെടുന്നുവെന്നും കോടിയേരി ആരോപിച്ചു. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കെ റെയിൽ: നിയമം ലംഘിച്ചാൽ പൊലീസ് ഇടപെടൽ സ്വാഭാവികം -വെള്ളാപ്പള്ളി
ആലപ്പുഴ: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ അനുകൂലിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. നിയമം ലംഘിക്കുമ്പോൾ പൊലീസ് ഇടപെടൽ സ്വാഭാവികമാണ്. അതൊരു വലിയ കാര്യമല്ല. അതിൽ അഭിപ്രായ വ്യത്യാസമുണ്ടകാം. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നത്. രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ. വിവാദങ്ങൾ രാഷ്ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ആര് കൊണ്ടുവന്നു എന്നല്ല. നല്ലതെങ്കിൽ അതിനെ സഹായിച്ച് സഹകരിച്ച് മുന്നോട്ട് പോകണം. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ ഭരണത്തിൽ വന്നാൽ അന്ന് പ്രതിപക്ഷത്തിരിക്കുന്നവരും എതിർപ്പുമായി വരും. ഇത് നമ്മുടെ രാജ്യത്തിന്റെ വികസനത്തിനും നന്മയ്ക്കും ജനങ്ങൾക്കും ഗുണകരമല്ല -വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കെ-റെയിൽ പ്രതിഷേധം രാഷ്ട്രീയ സമരമോ തീവ്രവാദ സമരമോ അല്ല -കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കെ റെയിൽ രാഷ്ട്രീയ സമരമോ തീവ്രവാദ സമരമോ അല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അങ്ങിനെയൊക്കെ പറഞ്ഞ് ഈ സമരത്തെ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ റെയിൽ പദ്ധതിയുടെ ഇരകളാണ് സമരം ചെയ്യുന്നത്. ഇരകൾ സമരം ചെയ്യുമ്പോൾ അതിന് പിന്തുണ നൽകുന്നതേയുള്ളൂ. ഇത് രാഷ്ട്രീയമായ സമരമല്ല. ഇതിനെ രാഷ്ട്രീയ, തീവ്രവാദ സമരം എന്നൊക്കെ പറഞ്ഞ് കൈകാര്യം ചെയ്യാൻ സാധിക്കില്ല. അത്യാവശ്യമില്ലാത്ത ഇത്തരം പദ്ധതികൾ വേണമോ എന്ന പുനരാലോചന വേണ്ടത് സർക്കാറിനാണ്, സമരം ചെയ്യുന്ന ആളുകൾക്കല്ല. സമരം ചെയ്യുന്നത് ന്യായമായ കാര്യത്തിനാണ്.
പദ്ധതിയുടെ ഇരകളായി എല്ലാ ആളുകളുമുണ്ട്. അല്ലാതെ ഞങ്ങളാരും നടത്തുന്ന സമരമല്ല. ഞങ്ങൾ ആരെങ്കിലും നിർത്താൻ പറഞ്ഞാൽ അത് നിൽക്കുകയുമില്ല -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, നിയമസഭ സമ്മേളനം കഴിഞ്ഞിട്ടും വഖഫ് നിയമന വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.