കൊല്ലം-തേനി ദേശീയപാത 183: സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ആശങ്ക ബാക്കി
text_fieldsകൊല്ലം: കൊല്ലം-തേനി ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് ഗസറ്റ് വിജ്ഞാപനങ്ങളിലായി കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ഭാഗം, വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആലപ്പുഴ ജില്ലയുടെ ഭാഗം എന്നിവ ഗസറ്റ് വിജ്ഞാപനമായാണ് പ്രസിദ്ധീകരിച്ചത്. ഇത് ദേശീയപാത വികസനത്തിന് വേഗം കൈവരുത്തുമെങ്കിലും കേന്ദ്രസർക്കാറിന്‍റെ ‘ഭാരത് മാല’ പദ്ധതിയിൽ ഈ പാത ഉൾപ്പെടുത്തിയത് ആശങ്കയുമുണ്ടാക്കുന്നു.
മാർച്ച് 31ന് കാലാവധി തീരുമെന്നതാണ് ആശങ്കക്ക് വഴിതുറന്നിരിക്കുന്നത്. പണി തുടങ്ങും മുമ്പുതന്നെ കാലാവധി തീരുന്നത് തുക ലാപ്സാകാൻ ഇടുവരുത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പാതവികസനത്തിനാവശ്യമായി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ സർവേ നമ്പറും ബ്ലോക്ക് നമ്പറും തിരിച്ചുള്ള വിവരങ്ങളാണ് ഗസറ്റ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തഘട്ടമെന്ന നിലയിൽ കല്ലിടലിലേക്ക് നീങ്ങും. ഏറ്റെടുക്കുന്ന വസ്തുവകകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമമനുസരിച്ചായിരിക്കും മാർക്കറ്റ് വിലയെ അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം കണക്കാക്കുക. അതേസമയം ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പർ പറയുന്നുണ്ടെങ്കിലും സബ് ഡിവിഷനോ ഏത് റവന്യൂ ബ്ലോക്കിലാണെന്നതോ പറയാത്തതും ഉദ്യോഗസ്ഥർക്കിടയിൽ സാങ്കേതിക പ്രശ്നമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
24 മീറ്ററിൽ പുതിയ അലൈൻമെന്റ് പ്രകാരം പ്രധാന വളവുകളെല്ലാം നിവർത്തും. ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ഗുരുനാഥൻകുളങ്ങര, ചുനക്കര തെരുവിൽമുക്ക്, ആല എന്നിവിടങ്ങളിൽ വളവുകൾ നിവർത്തി റോഡ് നേരെയായിരിക്കും നിർമിക്കുക. ചക്കുവള്ളിയിൽ അടിപ്പാതയുമുണ്ടാകും.
പെരിനാട് റെയിൽവേ ഓവർബ്രിഡ്ജ്, കടപുഴ, കൊല്ലകടവ് എന്നിവിടങ്ങളിൽ വലിയ പാലങ്ങൾ പാതക്കായി നിർമിക്കും. വളവുകൾ നിവർത്തി പുനർനിർമിക്കുന്നതോടെ, ആകെ ദൂരത്തിൽ മൂന്നുകിലോമീറ്ററോളം കുറയും. ചാരുംമൂട്ടിൽ ജങ്ഷൻ നവീകരണവുമുണ്ടാകും. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര തൊഴിൽ സഹമന്ത്രിയായിരിക്കെ, അനുവദിപ്പിച്ചതാണ് കൊല്ലം-തേനി ദേശീയപാത 183.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.