ഇടതുസ്ഥാനാർഥിക്ക് രണ്ടു ഭാര്യമാരുണ്ടായിട്ടും വിവരങ്ങൾ നൽകിയില്ലെന്ന് പരാതി; നാമനിർദേശ പത്രിക മാറ്റിവെച്ചു
text_fieldsകൊണ്ടോട്ടി: യു.ഡി.എഫ് പരാതിയെത്തുടർന്ന് സൂക്ഷ്മപരിശോധനയിൽ കൊണ്ടോട്ടിയിലെ ഇടതുസ്ഥാനാർഥി പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചു. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ലെന്ന യു.ഡി.എഫ് പരാതിെയ തുടർന്നാണ് നടപടി. സുലൈമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചില്ലെന്നുമാണ് പരാതിക്കാരായ മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ ആരോപണം.
ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത്. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മുസ്‍ലിം ലീഗ് ആരോപിക്കുന്നു. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും ഇനി നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഉണ്ടാകുക.
കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് .പി സുലൈമാന്‍ ഹാജി. മുസ്‍ലിം ലീഗിന്‍റെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായി അറിയപ്പെടുന്ന കൊണ്ടോട്ടിയിൽ സിറ്റിങ് എം.എൽ.എ ടി.വി ഇബ്രാഹിമാണ് സ്ഥാനാർഥി. വ്യവസായി ആയ സുലൈമാന്‍ ഹാജിക്ക് ഗള്‍ഫില്‍ സ്ഥാപനങ്ങളുണ്ട്. താന്‍ ജയിക്കുകയാണെങ്കില്‍ തന്‍റെ മണ്ഡലത്തില്‍ നിന്ന് ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം. തന്‍റെ ബിസിനസ് ലാഭത്തിന്‍റെ മൂന്നിലൊരു ഭാഗം ജനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.