കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം പൊളിക്കാനുറച്ച് സർക്കാർ
text_fieldsകോട്ടയം: ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന സമരം പൊളിക്കാനുറച്ച് സർക്കാർ. സമരം ചെയ്യുന്ന വിദ്യാർഥികൾ പഠിക്കാൻ വരുന്നവരല്ലെന്ന ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ പഠിച്ചുകൊണ്ട് സമരം ചെയ്യാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി സംവിധായകരായ രാജീവ് രവി, ബി. അജിത് കുമാർ, സഞ്ജു സുരേന്ദ്രൻ എന്നിവരുടെ ക്ലാസുകളും സമരപ്പന്തലിൽ ക്രമീകരിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച സമരം പുനരാരംഭിക്കാനിരിക്കെയാണ് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി കോളജ് തുറക്കുന്നത് 15 വരെ നീട്ടി ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഉത്തരവിട്ടത്.
ഇതോടെ സംവിധായകർ കാമ്പസിലെത്തി സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് മടങ്ങുകയായിരുന്നു. ഡിസംബർ അഞ്ചിനാണ് ഡയറക്ടർ ശങ്കർമോഹനെതിരെ ജാതിവിവേചനം ആരോപിച്ച് സ്റ്റുഡന്റ്സ് കൗൺസിൽ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്. കവാടം ഉപരോധിച്ചിരുന്നെങ്കിലും സമരം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നില്ല. പുസ്തകം വായിച്ചും പാട്ടു പാടിയും ചിത്രം വരച്ചുമാണ് വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചിരുന്നത്.
കാമ്പസിന് പുറത്തേക്ക് സമരം വ്യാപിപ്പിക്കുകയോ രാഷ്ട്രീയ സംഘടനകളുടെ കൂട്ടുപിടിക്കുകയോ ചെയ്തിരുന്നില്ല. ഡിസംബർ 25 മുതൽ നിരാഹാരം പ്രഖ്യാപിച്ചതോടെയാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടർ കോളജ് സന്ദർശിക്കുകയും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി റിപ്പോർട്ട് നൽകിയത്. തുടർന്ന്, ജനുവരി എട്ടുവരെ കോളജ് അടച്ചിടുകയായിരുന്നു. ഇതിനിടെ, സർക്കാർ നിയോഗിച്ച കമീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. ഈ റിപ്പോർട്ട് കിട്ടിയശേഷമേ കോളജ് തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് സൂചന. സമരത്തിന് പിന്തുണയുമായി തീവ്രസ്വഭാവമുള്ള സംഘടനകൾ എത്തിയതാണ് അധികൃതരെ ഇതിന് പ്രേരിപ്പിച്ചത്. ഇത്തരം സംഘടനകൾ സമരത്തിലിടപെട്ട് മുതലെടുപ്പ് നടത്തിയാൽ പ്രശ്നം ഗുരുതരമാകും എന്നാണ് കോളജ് അടച്ചിടാനുള്ള രണ്ടാമത്തെ ഉത്തരവിൽ പറയുന്നത്.
ഞങ്ങൾക്ക് വേണ്ടത് നീതി
ഞങ്ങൾ സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നത്. പ്രശ്നമുണ്ടാക്കാനായിരുന്നെങ്കിൽ രാഷ്ട്രീയസംഘടനകളെ കൂട്ടുപിടിക്കാമായിരുന്നു. പിന്തുണയുമായി എത്തുന്ന ആരെയും സമരപ്പന്തലിലിരുത്തിയിട്ടില്ല. കാമ്പസിന് പുറത്ത് സമരം നടത്തിയിട്ടുമില്ല. ഞങ്ങൾക്ക് വേണ്ടത് നീതിയാണ്, സംഘട്ടനമല്ല - സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.