ഒക്ടോബർ രണ്ടു മുതൽ കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല പണിമുടക്ക്
text_fieldsതിരുവനന്തപുരം: ഒക്ടോബർ രണ്ടിന് അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല പണിമുടക്ക്. രണ്ടുമുതൽ ഒരു കെ.എസ്.ആർ.ടി.സി ബസും നിരത്തിലിറങ്ങില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.
ബുധനാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായും വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിയുമായും സംഘടന പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് സമരവുമായി മുന്നോട്ടുപോകാൻ ഭരണ-പ്രതിപക്ഷ യൂനിയനുകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചത്. ഇക്കാര്യം കത്തിലൂടെ യൂനിയനുകൾ എം.ഡിയെ അറിയിച്ചു. മുഖ്യമന്ത്രിക്കും കത്തിെൻറ പകർപ്പ് അയച്ചിട്ടുണ്ട്.
ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുന്ന താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സർവിസ് റദ്ദാക്കലും അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണവും പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ഇടക്കാലാശ്വാസം പ്രഖ്യാപിക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകൾ നേരത്തേ നോട്ടീസ് നൽകിയിരുന്നു. അതിനെതുടർന്നാണ് ഭരണ-പ്രതിപക്ഷ സംഘടനകളുമായി മന്ത്രി എ.കെ. ശശീന്ദ്രൻ ബുധനാഴ്ച ചർച്ച നടത്തിയത്.
എന്നാൽ, ചർച്ചയിൽ തീരുമാനമായില്ല. തുടർന്നാണ് യൂനിയൻ പ്രതിനിധികളുമായി ചർച്ച നടത്താൻ കെ.എസ്.ആർ.ടി.സി എം.ഡിയെ മന്ത്രി ചുമതലപ്പെടുത്തിയത്. എന്നാൽ, ചർച്ചക്ക് മുമ്പുതന്നെ വ്യാഴാഴ്ച രാവിലെ സംഘടനകൾ സമരം പ്രഖ്യാപിച്ചു. വൈകീട്ട് നാലിന് എം.ഡിയുമായുള്ള ചർച്ചയിൽ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.