പൊന്നുക്കുട്ടന്റെ കണ്ണീര് ഫലം കണ്ടു; വേളാങ്കണ്ണി സർവിസ് കെ.എസ്.ആർ.ടി.സി കൈവിടില്ല
text_fieldsതിരുവനന്തപുരം: യാത്രക്കാരും ജീവനക്കാരും ഏറെ സ്നേഹിക്കുന്ന ചങ്ങനാശ്ശേരി -വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്തുമെന്ന് കെ.എസ്.ആർ.ടി.സി. ഈ ബസ് മാറ്റി, സൂപ്പർ ഡീലക്സ് ആയി ഉയർത്തി കെ -സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കം പിൻവലിച്ചതായി സി.എം.ഡി അറിയിച്ചു.
ബസിന്റെ മുന്നില്‍ തലചായ്ച്ച് നില്‍ക്കുന്ന ഡ്രൈവർ പാലക്കാട് സ്വദേശി പൊന്നുക്കുട്ടന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചങ്ങനാശേരി - പളനി -വേളാങ്കണ്ണി സർവിസിൽ പാലക്കാട് മുതൽ ഈ ബസിന്റെ സാരഥിയാണ് പൊന്നുക്കുട്ടന്‍. ഇന്റര്‍സ്റ്റേറ്റ് സര്‍വിസുകളില്‍ ഏറ്റവുമധികം കലക്ഷനുള്ള വാഹനങ്ങളിലൊന്നുമാണ് ഇത്.
അന്തർ സംസ്ഥാന സർവിസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന് കൈമാറാൻ തീരുമാനിച്ചിരുന്നത്. ദീർഘദൂര സർവിസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ 5 വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് 7 വർഷമായി വർധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി 9 വർഷമായി ഈ അടുത്ത കാലത്താണ് വർദ്ധിപ്പിച്ചത്.
ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവിസ്, കാലപഴക്കം, സർവിസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് 5 വർഷവും 3 മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവിസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്.
ഈ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവിസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവിസ് നടത്തുന്നതായും കാണുകയും ഇതിനാൽ തന്നെ ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവിസിനെ ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകുവാൻ തീരുമാനിച്ചതെന്ന് സി.എം.ഡി വാർത്തകുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.