കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകാൻ ഭർത്താവ് സച്ചിൻദേവ് എം.എൽ.എക്കൊപ്പം മേയര്‍ എത്തിയത്. മൊഴിയെടുപ്പ് 45 മിനിറ്റ് നീണ്ടു.
ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ബസ് പരിശോധിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. രണ്ടുമാസമായി വേഗപ്പൂട്ട് ഇളക്കിയിട്ടെന്നും ജി.പി.എസ് പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. മേയർ സഞ്ചരിച്ച വാഹനം അമിതവേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസിൽനിന്ന് കിട്ടിയില്ല. പരാതിക്കാരിയുടെ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം.
അതേസമയം, യദു നൽകിയ പരാതിയിൽ പ്രതികളായ മേയർക്കും ഭർത്താവിനുമെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ആരാണെടുത്തതെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. മെമ്മറി കാർഡ് കാണാതായ കേസ് തമ്പാനൂർ പൊലീസാണ് അന്വേഷിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.