കെ.എസ്.ആർ.ടി.സിയെ എസ്മയുടെ പരിധിയിലാക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തടയുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് വീഴ്ചപറ്റിയതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. നിയമസഭയിൽ സംഭവത്തെ കുറിച്ച് വിശദീകരിക്കാനായി സർക്കാറിന് സമർപ്പിച്ച കലക്ടറു ടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മൂന്നു നിർദേശങ്ങളും പ്രാഥമിക റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയിൽ എസ്മയുടെ (അവശ്യ സേവന സംരക്ഷണ നിയമം ) പരിധിയിൽ കൊണ്ടു വരണം, ഇത്തരത്തിൽ സമരം ചെയ്താൽ ബസുകൾ പിടിച്ചെടുക്കാൻ അധികാരമുണ്ടാകണം, സമരക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നിവയാണ് നിർദേശങ്ങൾ.
രാവിലെ സംഭവ സ്ഥലത്തെത്തിയ ജില്ലാ കലക്ടർ ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്സവം നടക്കുന്ന ആറ്റുകാൽ ക്ഷേത്ര പരിസരത്തേക്ക് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകളെ ബാധിക്കുംവിധം സ്വകാര്യ ബസ് സമയം തെറ്റിയെത്തിയതാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുമായുള്ള സംസാരം വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിമാറി. ഇതിനെ തുടർന്ന് ഡി.ടി.ഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്കുമാർ, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയതോടെ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു.
മിന്നൽ പണിമുടക്കിനിടെ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് യാത്രക്കാരനായ കുമാരപുരം ചെന്നിലോട്ട് പാറുവിള വീട്ടിൽ ടി. സുരേന്ദ്രൻ (64) മരിച്ചിരുന്നു. വഴിയടച്ചും ഗതാഗതം സ്തംഭിപ്പിച്ചും ബസുകൾ നിരത്തിൽ നിർത്തിയിട്ടതോടെ ജീവനു പിടഞ്ഞ യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കാനായില്ല. ഏറെ പണിപ്പെെട്ടത്തിയ ആംബുലൻസും വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.