കുനിയിൽ ഇരട്ടക്കൊല: വിധിന്യായം 652 പേജിൽ
text_fieldsമഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ കോടതി പുറപ്പെടുവിച്ചത് 652 പേജോളം വരുന്ന വിധിന്യായം. ആകെ 22 പ്രതികളുള്ള കേസില്‍ ഒമ്പത് പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ ഫിറോസ് ഖാനെ നേരേത്ത മാപ്പുസാക്ഷിയാക്കിയിരുന്നെങ്കിലും വിചാരണക്ക് ഹാജരാകാത്തതിനാല്‍ ഹൈകോടതി നിര്‍ദേശപ്രകാരം പ്രതിയാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെയുള്ള കേസ് തുടരും.
ദൃക്സാക്ഷികളുള്‍പ്പെടെ 275 സാക്ഷികളെ പ്രോസിക്യൂഷനും ഒരു സാക്ഷിയെ പ്രതിഭാഗവും വിസ്തരിച്ചു. വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ നൂറിലധികം തൊണ്ടിമുതലുകളും പ്രതികളുടെ ഫോണ്‍ കാളുകളുടെ രേഖകളും മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ പരിശോധനറിപ്പോര്ട്ടുകളും ഉള്‍പ്പെടെ മൂവായിരത്തിലധികം രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
2012 ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഇരട്ടക്കൊല നടപ്പാക്കിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എന്‍. കൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഭിഭാഷകരായ അഡ്വ. എന്‍.ഡി. രജീഷ് പാലക്കാട്, വരവത്ത് മനോജ്, ടോം കെ. തോമസ്, വി.പി. വിപിന്‍നാഥ്, ഷറഫുദ്ദീന് മുസ്ലിയാര്, പി. വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.