കുനിയിൽ ഇരട്ടക്കൊല: 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
text_fieldsമലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ പ്രതികളായ 12 പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. 50,000 രൂപ വീതം പിഴയൊടുക്കണമെന്നും മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചു. കേസിൽ ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 21 പ്രതികളാണ് വിചാരണ നേരിട്ടത്.
2012 ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് കുനിയിൽ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
2012 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്ബാള്‍ ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അതീഖ് റഹ്മാന് കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതീഖ് റഹ്മാൻ വധക്കേസിലെ ആറ് പ്രതികളിൽ ഉൾപ്പെട്ടവരായിരുന്നു കൊളക്കാടൻ സഹോദരന്മാർ. ഇവരെ കൊലപ്പെടുത്താൻ 2012 ഏപ്രിലിൽ ഗൂഢാലോചന നടത്തുകയും ജൂൺ 10ന് കൃത്യം നടത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.