ആർച് ബിഷപ്പിന്റെ സർക്കുലർ തള്ളി അൽമായ മുന്നേറ്റം
text_fieldsകൊച്ചി: എറണാകുളം അതിരൂപതയിലെ വൈദികരെ മുഴുവൻ പുറത്താക്കുമെന്ന ഭീഷണിയുമായി പുറത്തുവന്ന മാർ റാഫേൽ തട്ടിലിന്റെയും മാർ ബോസ്കോ പുത്തൂരിന്റെയും സർക്കുലർ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി.
കുർബാന പ്രശ്നം ചർച്ച ചെയ്യാൻ 14ന് സിറോ മലബാർ സിനഡ് ചേരാനിരിക്കെ മുൻകൂട്ടി നിശ്ചയിച്ച തീരുമാനം അടിച്ചേൽപിക്കാനുള്ള ഏതൊരു നീക്കവും പ്രതിരോധിക്കാൻ അൽമായ മുന്നേറ്റം ഫൊറോന ഭാരവാഹികളുടെ അടിയന്തര യോഗം തീരുമാനിച്ചു. അതിരൂപതയിലെ ഒരു പള്ളിയിലും ഈ സർക്കുലർ വായിക്കാൻ അനുവദിക്കില്ല.
16ന് മുഴുവൻ ഇടവകകളിലും പള്ളികൾക്ക് മുന്നിൽ സർക്കുലർ കത്തിക്കാൻ നേതൃയോഗം തീരുമാനിച്ചു. യോഗശേഷം പ്രവർത്തകർ സർക്കുലർ കത്തിച്ചു.
അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ, ബോബി മലയിൽ, ജെമി അഗസ്റ്റിൻ, പ്രകാശ് പി. ജോൺ തുടങ്ങിയവർ സംസാരിച്ചു.
ജൂലൈ മൂന്നിനുശേഷവും ജനാഭിമുഖ കുർബാനതന്നെ –വൈദികയോഗം
കൊച്ചി: സിറോ മലബാർ മേജർ ആർച് ബിഷപ് റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ മെത്രാനും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലർ തള്ളിക്കളയുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി. ചുണങ്ങുംവേലി നിവേദിതയിൽ 300ഓളം വൈദികർ ഒരുമിച്ചുകൂടി ജൂലൈ മൂന്നിനുശേഷവും ജനാഭിമുഖ കുർബാനതന്നെ ചൊല്ലുമെന്ന് പ്രഖ്യാപിച്ചു. സിറോ മലബാർ സഭാ സിനഡിനെ അപഹസിക്കുന്ന ഇത്തരം സർക്കുലർ കത്തോലിക്ക സഭക്കുതന്നെ അപമാനമാണെന്ന് കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.