ഭൂമിയിടപാട് വൻ തുക നഷ്ടമായെന്നും സഭയെ മുഴുവൻ വേദനിപ്പിച്ചെന്നും സർക്കുലർ
text_fieldsകൊച്ചി: സീറോ മലബാർസഭ മേജർ ആർച് ബിഷപ്പിെൻറ ആസ്ഥാന രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന വിവാദ ഭൂമിയിടപാട് സഭയെ മുഴുവൻ വേദനിപ്പിച്ചെന്നും വൻ തുക നഷ്ടപ്പെട്ടത് ആശങ്ക ഉണർത്തുന്നതാണെന്നും സർക്കുലർ.
അതിരൂപത ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവർ ഒപ്പുവെച്ച സർക്കുലർ ഞായറാഴ്ച സഭയുടെ കീഴിലെ പള്ളികളിൽ വായിച്ചു. കഴിഞ്ഞദിവസം ചേർന്ന വൈദികസമിതിയുടെ തീരുമാനപ്രകാരമാണ് സർക്കുലർ ഇറക്കിയത്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനും അതിരൂപതയിൽ സമാധാനവും കൂട്ടായ്മയും പുനഃസ്ഥാപിക്കാനും വിശ്വാസികൾ സഹകരിക്കണമെന്നും സഭയുടെ കൂട്ടായ്മ തകർക്കുന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും സർക്കുലർ അഭ്യർഥിക്കുന്നു.
പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ സീറോ മലബാർ സഭക്കും അതിരൂപതക്കും കത്തോലിക്കസഭക്ക് മുഴുവനും അപരിഹാര്യ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
നിലവിലെ പ്രശ്നം ഒരുവിധത്തിലും സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ടതല്ല. അങ്ങനെയാണെന്നുവരുത്താൻ പ്രചാരണം നടക്കുന്നുണ്ട്. അതൊന്നും വിശ്വസിക്കരുത്. ഏതൊരു സമൂഹത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ, വ്യത്യസ്ത ചിന്താഗതികളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് അനൈക്യത്തിലേക്ക് നയിക്കും. പരസ്പര ബഹുമാനത്തോടെയും യാഥാർഥ്യബോധത്തോടെയും ശ്രമിച്ചാൽ പ്രശ്നങ്ങൾക്ക് എളുപ്പം പരിഹാരം കണ്ടെത്താനാകും. ഭൂമിയിടപാട് വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെയടക്കം നടക്കുന്ന ഇടപെടലുകൾ സമാധാനപരമായ അന്തരീക്ഷത്തെ മലിനീകരിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണം. അതിരൂപതയുടെ നിലപാടുകൾ വക്താവ് വഴിയാകും അറിയിക്കുക.
മാർ ജോർജ് ആലഞ്ചേരിയുടെ ജോലിഭാരം കുറക്കാനെന്ന പേരിൽ അദ്ദേഹത്തിെൻറ അധികാരങ്ങൾ വിഭജിച്ച് സഹായ മെത്രാന്മാർക്ക് നൽകിയതിെൻറ വിശദാംശങ്ങളും സർക്കുലറിലുണ്ട്.
ആലഞ്ചേരി ഒഴിയണമെന്ന് വിശ്വാസികളും
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടിെൻറ പശ്ചാത്തലത്തിൽ സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ഇൗ ആവശ്യം ഉന്നയിച്ച് വൈദികർക്ക് പിന്നാലെ വിശ്വാസികളുടെയും ഒപ്പുശേഖരണത്തിന് ഒരുങ്ങുകയാണ് ഒരുവിഭാഗം.
അധികാരം കുറക്കുകയല്ല, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയാണ് വേണ്ടതെന്ന് ഇവർ പറയുന്നു.
മാർ ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അൽമായ സംഘടനയായ ആർക്കിഡയോസിസൽ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി (എ.എം.ടി). കാനോൻ നിയമത്തിൽ എറണാകുളം-അങ്കമാലി അതിരൂപതക്ക് ബാധകമായ ഉപചട്ടങ്ങൾ 2014ൽ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ പുതുക്കിനിശ്ചയിച്ചിരുന്നു.
അതേ ചട്ടങ്ങൾ അദ്ദേഹംതന്നെ ലംഘിെച്ചന്നാണ് ആരോപണം.
തെറ്റ് ചെയ്യുന്നത് നേതൃത്വമായാലും സഭ നിയമപ്രകാരം നടപടിക്ക് വിധേയമാകണമെന്നും ഏത് ഇടപാടും സുതാര്യമാകണമെന്നും എ.എം.ടി കൺവീനർ റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.
ആലഞ്ചേരി സ്വയം ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പക്കും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും ഭീമഹരജി നൽകാനാണ് തീരുമാനം. ഇതിെൻറ ഭാഗമായി വൈദികർക്കിടയിൽ ഒപ്പുശേഖരണം നടന്നുവരുകയാണ്. 458 വൈദികരിൽ നാനൂറോളം പേർ ഒപ്പിട്ടതായി എ.എം.ടി അവകാശപ്പെടുന്നു. അടുത്തഘട്ടത്തിൽ ലക്ഷം വിശ്വാസികളുടെ ഒപ്പ് ശേഖരിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.