ഭൂപതിവ് നിയമം: ചട്ടത്തിന്റെ അന്തിമ രൂപരേഖ എൽ.ഡി.എഫ് തയാറാക്കും
text_fieldsകൊച്ചി: പതിച്ചുകൊടുത്ത ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിന് ഇളവ് അനുവദിക്കുന്ന ഭൂപതിവ് ചട്ടത്തിന്റെ അന്തിമ രൂപരേഖ ഇടതുമുന്നണി യോഗം ചേർന്ന് തയാറാക്കും. കാബിനറ്റിലെത്തിയ ശേഷം വിഷയവുമായി ബന്ധപ്പെട്ട് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകരുതെന്ന കർശന തീരുമാനം മുന്നണിക്കകത്ത് രൂപപ്പെട്ട സാഹചര്യത്തിലാണിത്. എൽ.ഡി.എഫ് കൂടി തീരുമാനിക്കാതെ ഒരു ചട്ട നിർമാണത്തിനുമില്ലെന്നാണ് റവന്യൂ മന്ത്രിയും അറിയിച്ചിട്ടുള്ളത്. ഗവർണർ ബില്ലിൽ ഒപ്പിട്ടതിന് പിന്നാലെ ഇക്കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ഇനിയും തുടരരുതെന്ന മുന്നറിയിപ്പ് മുന്നണിയിലെ പാർട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ, എത്രയുംവേഗം വിഷയം എൽ.ഡി.എഫ് യോഗത്തിൽ അവതരിപ്പിച്ച് തീരുമാനത്തിലെത്താനാണ് നീക്കം.
ഭൂപതിവ് ചട്ടഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോയെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണി യോഗങ്ങളിൽ സജീവമായിരുന്നു. എന്നാൽ, ചട്ടത്തിന്റെ സ്വഭാവവും വ്യവസ്ഥകളും സംബന്ധിച്ച് മുന്നണിക്കകത്ത് ഇതുവരെ അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. പുതിയ നിയമം കൊണ്ടുവരണമോയെന്ന കാര്യത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇതിനായി ഒരുവിഭാഗം വാദിക്കുമ്പോൾ പുതിയ ചട്ടങ്ങൾ ദുരുപയോഗത്തിന് ഇടയാക്കുമെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. ബന്ധപ്പെട്ട ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മതിയെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.
ഭൂപതിവ് നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് നൽകാനുള്ള നിയമ നിർമാണത്തിനെതിരെ വിമർശനമുയരുന്നുണ്ടെങ്കിലും ഇടുക്കി, വയനാട് അടക്കം പലയിടങ്ങളിലും ഒട്ടേറെപേർക്ക് ഗുണം ചെയ്യുന്നതും മലയോര മേഖലയിലെ താമസക്കാരെ രാഷ്ട്രീയമായി സ്വാധീനിക്കുന്നതുമാണ് തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ബിൽ കൊണ്ടുവന്നതെങ്കിലും ഗവർണറുടെ ഇടപെടലിനെത്തുടർന്ന് നിയമമാക്കാൻ കഴിയാതിരുന്നതുമൂലം ഈ തെരഞ്ഞെടുപ്പിൽ ഇതിന്റെ ഫലമെടുക്കാൻ ഇടതുമുന്നണിക്കായില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിലെന്നപോലെ നിലവിൽ നിശ്ചിത അളവ് പ്രദേശത്ത് വ്യവസ്ഥ ലംഘിച്ച് നടപ്പാക്കിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകണമെന്ന പൊതു അഭിപ്രായമാണ് ഉയരുന്നത്.
തുടർന്ന് ഭൂമിയുടെ അളവും നിർമാണത്തിന്റെ വലിപ്പവും അനുസരിച്ച് സ്ലാബുകളാക്കി തിരിച്ച് ഫീസ് ഈടാക്കി ക്രമപ്പെടുത്തി നൽകുന്ന വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം. പുതിയ ചട്ടം കൊണ്ടുവരാനാണെങ്കിലും ചട്ടഭേദഗതിയാക്കി നടപ്പാക്കാനാണെങ്കിലും ആവശ്യമായ നിയമോപദേശങ്ങളും ഇതുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങളും നിലവിൽ സർക്കാറിന്റെ പക്കലുണ്ട്. ചട്ടം ഏതുതരത്തിൽ നടപ്പാക്കണമെന്ന് മുന്നണി തീരുമാനമുണ്ടായാൽ നിയമനിർമാണത്തിന് അധികം സമയം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.