ലാസ്റ്റ് ഗ്രേഡ് സർവൻറ് റാങ്ക് ലിസ്റ്റ്; ഉറപ്പുകൾ സർക്കാർ മറന്നു, വാതിലുകൾ മുട്ടി ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും, ഭിക്ഷയാചിച്ചും ദേഹത്ത് മണ്ണെണ്ണയൊഴിച്ചും സമരം നടത്തിയ ലാസ്റ്റ് ഗ്രേഡ് സർവൻറ് റാങ്ക് ലിസ്റ്റിൽപെട്ട ഉദ്യോഗാർഥികളെ സർക്കാർ വീണ്ടും മറന്നു.
റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സമരം അവസാനിപ്പിക്കാൻ ഒന്നാം പിണറായി സർക്കാർ ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പുകൾ പാഴ്വാക്കായി. 46285 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് ആഗസ്റ്റ് നാലിന് അവസാനിക്കാനിരിക്കെ നാളിതുവരെ 6673 പേർക്ക് മാത്രമാണ് നിയമന ശിപാർശ ലഭിച്ചത്. 2015ൽ നിലവിലുണ്ടായിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് 11,395 പേർക്കും 2012ലെ ലിസ്റ്റിൽനിന്ന് 12,959 പേർക്കും നിയമന ശിപാർശ നൽകിയ സ്ഥാനത്താണിത്.
ഒന്നാം പിണറായി സർക്കാറിെൻറ അവസാനകാലത്ത് നിയമനം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തിയ 34 ദിവസത്തെ സമരം സർക്കാറിെനയും മുന്നണിയെയും ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് നിയമമന്ത്രിയായിരുന്ന എ.കെ. ബാലെൻറ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർക്കപ്പെട്ടത്.
പ്രധാനമായും ആറ് ഉറപ്പുകളാണ് അന്ന് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയത്. എൽ.ജി.എസ് ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും, സ്ഥാനക്കയറ്റം നല്കി പുതിയ തസ്തിക സൃഷ്ടിക്കും, നിയമ തടസ്സമുള്ളവയില്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കും, പരിശോധനക്കായി ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും, നൈറ്റ് വാച്ച്മാന് ഡ്യൂട്ടി എട്ടുമണിക്കൂറായി കുറച്ച് കൂടുതല്‍ തസ്തിക സൃഷ്ടിക്കും, സി.പി.ഒ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വീഴ്ച പരിശോധിക്കും എന്നിവയായിരുന്നു അവ. പക്ഷേ നാളിതുവരെ ഇതിൽ ഭൂരിഭാഗം ഉറപ്പുകളും പാലിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള അച്ചടിവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം മുടങ്ങിയിട്ട് രണ്ടരവർഷമായി. 40ലധികം ഒഴിവുകളാണ് വകുപ്പിലുള്ളത്. നിലവിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകിയാൽ ആഗസ്റ്റിൽ കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് 40ലധികം പേർക്ക് നിയമനം നൽകാൻ സാധിക്കും. എന്നാൽ മേലധികാരികളുടെ അനാസ്ഥമൂലം സർക്കാർ പ്രസുകളിലെ രണ്ടാം ഗ്രേഡ് ബൈൻറർ തസ്തികയിലേക്ക് തസ്തികമാറ്റം വഴി ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുള്ള സ്ഥാനക്കയറ്റം നൽകാനുള്ള അന്തിമപട്ടിക എങ്ങുമെത്താത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.