വിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളിയെ ന്യായീകരിച്ച പിണറായി നിലപാടിൽ അപലപിച്ച് ലീഗ്
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനൊപ്പം (ഫയൽ)
മലപ്പുറം: മലപ്പുറത്തെ കുറിച്ച വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ്. കേരളം തള്ളിയ പ്രസ്താവനയെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഒരു രാജ്യം അവിടത്തെ ജനങ്ങൾ എന്നെല്ലാമായിരുന്നല്ലോ പ്രസ്താവന. ഒരു പാർട്ടിയെ പറ്റിയല്ലല്ലോ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വെള്ളാപ്പള്ളിയെ പിണറായി വിജയൻ പെയിന്റടിച്ച് മഹാനാക്കിയെന്നായിരുന്നു ഷാജിയുടെ വിമർശനം. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ തിരുത്തണമായിരുന്നുവെന്നും കീഴുപറമ്പിൽ സംഘടിപ്പിച്ച യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിൽ ഷാജി പറഞ്ഞു.
മലപ്പുറം ജില്ല ഒരു പ്രത്യേക രാജ്യമാണ്, പ്രത്യേക വിഭാഗം ആളുകളുടെ സംസ്ഥാനമാണ്, മലപ്പുറം ജില്ലയിൽ സ്വതന്ത്രമായ വായു ശ്വസിച്ച് ജീവിക്കാൻ കഴിയില്ല എന്നൊക്കെ പ്രസംഗിച്ച വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ ദേശാഭിമാനി പത്രം പോലും വിദ്വേഷ പ്രസംഗം എന്നാണ് വിശേഷിപ്പിച്ചതെന്ന് ലീഗ് അണികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വെള്ളാപ്പള്ളിക്കെതിരെ മുൻകാലങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ‘ആർ.എസ്.എസിന്റെ നാവ് കടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി.എസ്. അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം’ എന്നായിരുന്നു 2015ലെ ഒരു പ്രസ്താവന. കോഴിക്കോട്ട് മാൻഹോളിൽ വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചതിനെ വെള്ളാപ്പള്ളി വർഗീയവത്കരിച്ച് നടത്തിയ പ്രസംഗത്തെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ ദീർഘകാലമായി മതന്യൂനപക്ഷങ്ങൾക്കെതിരെ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയായി വെള്ളാപ്പള്ളി നിലകൊള്ളുന്നുവെന്നും കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുകയാണ് വെള്ളാപ്പള്ളിയെന്നും പിണറായി പ്രസ്താവന നടത്തി. ഈ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുകയാണിപ്പോൾ.
എൽ.ഡി.എഫിൽനിന്ന് ഈഴവവോട്ടുകൾ ചോരുന്ന സാഹചര്യത്തെ മറികടക്കാനുള്ള രാഷ്ട്രീയ കൗശലമാണ് ഇപ്പോഴത്തെ വെള്ളാപ്പള്ളിയോടുള്ള നിലപാട് മാറ്റം എന്ന് വിലയിരുത്തപ്പെടുന്നു. വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പി.കെ. ശശികല ടീച്ചറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തുവന്നതിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ വെള്ളപൂശൽ പ്രസംഗം.
മുഖ്യമന്ത്രി ചേർത്തലയിൽ പറഞ്ഞത്
- വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ പ്രസംഗം നിലവിലുള്ള യാഥാർഥ്യം വെച്ച് ഒരു കാര്യം പറഞ്ഞതാണ്.
- പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായാണ്.
- ആ പാർട്ടിയെ രക്ഷിക്കാൻ താൽപര്യമുള്ളവരെല്ലാം കൂടി അതിനെതിരെ രംഗത്തുവന്നു
- വെള്ളാപ്പള്ളി ഏതെങ്കിലും മതത്തിനെതിരായ നിലപാട് സ്വീകരിച്ചയാളല്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം അറിയാം.
- അദ്ദേഹത്തിന്റെ പ്രസംഗം വക്രീകരിക്കപ്പെട്ടതാണ്.
വെള്ളാപ്പള്ളി നിലമ്പൂരിൽ പ്രസംഗിച്ചത്
- മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്
- ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്
- ഇവിടെ ഈഴവരെല്ലാം ഭയന്നുജീവിക്കുന്നു
- പരിമിതികളും പ്രയാസങ്ങളും സഹിച്ച് ജീവിക്കുകയാണ് ഈഴവർ
- പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ് ഈഴവർ
- മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം
- ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്ത് ഈഴവർക്കില്ല.
വെള്ളാപ്പള്ളിയുടേത് തീക്കനൽകൊണ്ടുളള കളി -എസ്.എൻ.ഡി.പി സംരക്ഷണ സമിതി
ആലപ്പുഴ: മലപ്പുറം വിദ്വേഷപ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളപൂശുകയാണെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി. സംഘ്പരിവാറിന്റെ തട്ടകത്തിലെത്തി കേന്ദ്ര സർക്കാറിൽനിന്ന് നേട്ടങ്ങൾ സ്വന്തമാക്കാനാണ് മുസ്ലിം അധിക്ഷേപപ്രസംഗം. കേരളത്തിന്റെ സാമുദായികാന്തരീക്ഷത്തിന് ക്ഷതമേൽപ്പിക്കുന്ന വെള്ളാപ്പള്ളിയുടെ തീക്കനൽകൊണ്ടുളള കളി സർക്കാർ നിയന്ത്രിക്കണം. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.എൻ. രമണൻ, സെക്രട്ടറി കെ.ടി. രാജപ്പൻ, കെ.പി. ജയൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.