ഉച്ചകോടിക്കുശേഷവും താൽപര്യപത്രങ്ങൾ വന്നുകൊണ്ടിരിക്കുന്നു-പി. രാജീവ്
text_fieldsകൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളും രണ്ടാഴ്ചക്കുള്ളിൽ വിലയിരുത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. ഐ.ടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളിലും രണ്ടാഴ്ചക്കുള്ളിൽ സൂക്ഷ്മപരിശോധന നടത്തും. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ തിരിക്കും. 374 കമ്പനികളിൽനിന്നായി 1,52,905 കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രങ്ങളാണ്ലഭിച്ചത്.
വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപവത്കരിച്ച് സൂക്ഷ്മപരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡൽ ഓഫിസറായി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ പ്രവർത്തിക്കും. ഇവയെ ഏഴ് മേഖലകളാക്കി തിരിക്കും. ഏഴ് മേഖലകളിൽ മാനേജർമാർക്ക് കീഴിൽ പദ്ധതി നടപ്പാക്കാൻ ഏഴ് ഗ്രൂപ്പുകളെയും രൂപവത്കരിക്കും.
ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തിൽ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേകം ഡാഷ്ബോർഡ് ഉണ്ടായിരിക്കും. ഇതിൽ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രോജക്ടുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ സെക്രട്ടറിതല കമ്മിറ്റി ഉണ്ടാകും. അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും വേഗത്തിൽ ഏകോപനം നടത്തുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാക്കുന്നുണ്ട്.
വ്യാവസായിക ആവശ്യങ്ങൾക്ക് നൽകാൻ കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾകൂടി ആപ്പിൽ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികൾ ആപ് വഴി നേരിട്ട് ബന്ധപ്പെടാം. കിൻഫ്ര, കെ.എസ്.ഐ.ഡി.സി, സർക്കാർ എസ്റ്റേറ്റുകൾ, സർക്കാർ അംഗീകൃത സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയുടെ വിവരങ്ങൾകൂടി ആപ്പിൽ ലഭ്യമാക്കും. നിലവിൽ 31 സ്വകാര്യ എസ്റ്റേറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വൈകാതെ ഇത് 50 എണ്ണമാകും. 10 കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്. നിയമപരമായി നടത്താൻ സാധിക്കുന്ന എല്ലാ വ്യവസായങ്ങൾക്കും പിന്തുണ നൽകും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കൂടാതെ വ്യവസായമന്ത്രിയുടെ നേതൃത്വത്തിലും എല്ലാ മാസവും വിലയിരുത്തൽ നടത്തും.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആർ. ഹരികൃഷ്ണന്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സി.ഇ.ഒ സൂരജ് എസ്. നായര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.