'ജീവിതം' തന്നെ ചിഹ്നം
text_fieldsകാഞ്ഞിരപ്പള്ളി ബ്ലോക്ക് മണിമല ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർഥിയായ സാബു പ്രചാരണത്തിനിടെ കുട്ടികളുടെ ഫോട്ടോയെടുക്കുന്നു
കോട്ടയം: തെരഞ്ഞെടുപ്പ് പോരിടത്തിലും 'ജീവിതത്തെ' ഒപ്പം കൂട്ടുകയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മണിമല ഡിവിഷൻ സ്ഥാനാർഥി സാബുവും മണിമല ഒമ്പതാം വാർഡ് സ്ഥാനാർഥി പി. സുരേഷും. ഫോട്ടോഗ്രാഫറായ സാബു സ്വന്തം ചിഹ്നമായി തെരഞ്ഞെടുത്തത് കാമറ. ഒപ്പം ബാലറ്റ് പേപ്പറിലെ തെൻറ പേരിനൊപ്പം സ്റ്റുഡിയോയുടെ പേരും ചേർത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മണിമല ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർഥിയായ സാബു മൂന്ന് പതിറ്റാണ്ടായി ഫോട്ടോഗ്രാഫറാണ്. ''തനിക്ക് അന്നം തന്ന കാമറയെ ഉപേക്ഷിച്ചൊരു കളിയില്ല. അതാണ് കാമറ ചിഹ്നമാക്കിയതും മരിയ സ്റ്റുഡിയോ എന്നത് ബാലറ്റിൽ ചേർത്തതും'' - സാബു പറയുന്നു.
മണിമല പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥി തെൻറ ചിഹ്നമായ ഓട്ടോയിലെത്തി വോട്ടുതേടുന്നു
എണ്ണിത്തീരാൻ കഴിയാത്തത്ര സ്ഥാനാർഥികളുടെ മുഖം ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്ഥാനാർഥിയുടെ കുപ്പായത്തിൽ കാമറക്ക് മുന്നിലെത്തുന്നത്. കാമറയും കഴുത്തിലണിഞ്ഞാണ് ഇദ്ദേഹത്തിെൻറ പോസ്റ്ററുകൾ. പ്രചാരണ സമയത്തെല്ലാം കാമറയുണ്ടാവും കൈയിൽ. കാണുന്ന കാഴ്ചകളെല്ലാം പകർത്തും. വീടുകളിൽ വോട്ടുചോദിച്ച് ചെല്ലുമ്പോൾ എല്ലാവരുെടയും ഫോട്ടോയെടുക്കും. പിന്നീടത് അവരുടെ വാട്സ്ആപ്പിൽ അയച്ചുകൊടുക്കും. പ്രസ്താവനയും നോട്ടീസും മാത്രമല്ല, നല്ല അടിപൊളി ഫോട്ടോയും കിട്ടുമെന്നതിനാൽ സാബു വോട്ട് ചോദിച്ചെത്തുന്നത് വോട്ടർമാർക്കും സന്തോഷമാണ്. 'വൺ ഇന്ത്യ വൺ പെൻഷൻ' സംഘടനയുടെ പിന്തുണയും സാബുവിനുണ്ട്.
മണിമല: ഒരുപതിറ്റാണ്ടിലധികമായി കരിമ്പനാക്കുളത്ത് ഓട്ടോ ഓടിക്കുന്ന പി. സുരേഷിനെ േതടി സ്ഥാനാർഥിക്കുപ്പായം എത്തിയപ്പോൾ, ചിഹ്നത്തെപ്പറ്റി ഒരു കൺഫ്യൂഷനുമില്ലായിരുന്നു. ജീവിതത്തിൽ എന്നും കൂട്ടായുള്ള ഓട്ടോറിക്ഷയെത്തന്നെ സുരേഷ് ചേർത്തുനിർത്തി. മണിമല ഒമ്പതാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായാണ് പി. സുരേഷിെൻറ മത്സരം. ഇപ്പോൾ സ്വന്തം ചിഹ്നത്തിൽ കയറിയാണ് സുരേഷ് വോട്ട് ചോദിക്കാനെത്തുന്നത്. കുട്ടികളെ സ്കൂളിൽ എത്തിക്കാനും ആശുപത്രി ആവശ്യങ്ങൾക്കും ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും ഓടി എത്തുന്ന സുരേഷിനെ കരിമ്പനാക്കുളംകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. യു.ഡി.എഫിന് കോൺഗ്രസിലെ പി.ജി. പ്രകാശും ബി.ജെ.പിക്കായി ടി.പി. വിനേഷും മത്സരരംഗത്തുണ്ട്. സതീഷ് കുട്ടപ്പനും സ്വതന്ത്രനായി ഇവിടെ പോരാട്ടത്തിനുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.