ലഹരിക്കെതിരെ പ്രതിരോധസേന,വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ്; പുതിയ പദ്ധതികളുമായി ആലപ്പുഴ നഗരസഭ ബജറ്റ്
text_fieldsആലപ്പുഴ നഗരസഭ 2025-’26 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അവതരിപ്പിക്കുന്നു
ആലപ്പുഴ: സമൂഹത്തിൽ വർധിച്ച ലഹരിക്കെതിരെ പ്രതിരോധസേന രൂപവത്കരിക്കുന്നതടക്കമുള്ള പദ്ധതിക്ക് മുൻഗണന നൽകി 219.34 കോടി വരവും 209.74 കോടി ചെലവും 9.60 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2025-’26 വർഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അവതരിപ്പിച്ചു.
ലഹരിയുടെ അധിനിവേശത്തെ തടയാൻ ബഹജനപ്രതിരോധനിര ശക്തമാക്കി ഗാർഹിക-പൊതുചടങ്ങുകളിൽ ലഹരിസൽക്കാരം പൂർണമായും ഒഴിവാക്കുമെന്നതാണ് പ്രധാനപ്രഖ്യാപനം. ഇതിനായി നഗരപരിധിയിൽ മനുഷ്യകൂട്ടായ്മകളുടെ പങ്കാളിത്തമുള്ള പൊതുവേദി രൂപവത്കരിക്കും. വാർഡ്-അയൽക്കൂട്ടതല ജാഗ്രതാസമിതികളുടെ നേതൃത്വത്തിൽ ലഹരി ഉൽപാദനവും വിതരണവും ഉപയോഗവും കണ്ടെത്തി തുടർനടപടിയെടുക്കും.
‘സ്പോർട്സ് ആണ് ലഹരി’യെന്ന രീതിയിലേക്ക് യുവതലമുറയെ വഴിമാറ്റുന്നതിന് ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ, ബാഡ്മിന്റൺ, കാരംസ് മത്സരങ്ങൾ നടത്തും. ഗവ. മുഹമ്മദൻദസ് സ്കൂൾ, കൊറ്റംകുളങ്ങര സ്കുൾ എന്നിവിടങ്ങളിൽ അത്യാധുനിക സംവിധാനത്തോടെ ഫ്ലഡ്ലൈറ്റ് ടർഫ് സ്ഥാപിക്കും.
60 വയസ്സ് കഴിഞ്ഞ മുഴുവൻ വയോജനങ്ങൾക്കും പോഷകാര കിറ്റ് നൽകും. ഓട്സ്, കേൺഫ്ലക്സ്, റാഗി പൗഡർ എന്നിവയടങ്ങിയ സമൃദ്ധികിറ്റുകൾ നൽകും. ജീവിതശൈലി രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി രണ്ടിടത്ത് ഓപൺ ജിംനേഷ്യം തുടങ്ങും. ഗുണഭോക്താക്കളിൽനിന്ന് നിശ്ചിതഫീസ് ഈടാക്കി കേന്ദ്രങ്ങളിൽ വിവിധ പരിശീലനങ്ങളും ഗെയിമുകളും ആരംഭിക്കും.
നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ കമ്യൂണിറ്റി കിച്ചൺ തുടങ്ങും. വീടുകളിൽ താമസിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് സൗഹൃദമുറി നിർമിക്കും. കാരുണ്യനഗരം പദ്ധതിയിൽ ഉൾപെടുത്തി നഗരത്തിലെ 25 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മോട്ടോർസൈസ് വീൽചെയർ നൽകും. അത്തിത്തറ, കരളകം പാടശേഖരങ്ങൾ തരിശുരഹിതമാക്കും.
നഗരസഭ പരിധിയിലെ മുഴുവൻവീടുകളിലേക്കും കുടിവെള്ളമെത്തിക്കാൻ അമൃത്പദ്ധതിയിൽ 30കോടിയും കിഫ്ബി പദ്ധതിയിൽ 70കോടിയും വകയിരുത്തി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സൗമ്യരാജ്, ഡി.പി. മധു, ബി. നസീർ, മെഹബൂബ്, റീഗോരാജു, നസീർ പുന്നയ്ക്കൽ, എം.ആര്. പ്രേം, എ.എസ്. കവിത, ആര്. വിനീത, ആര്. രമേശ്, എല്ജിന് റിച്ചാര്ഡ്, അരവിന്ദാക്ഷന് എന്നിവര് സംസാരിച്ചു.
പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ചു
ആലപ്പുഴ: മുൻകാല ബജറ്റിൽ ഇടംനേടിയ പദ്ധതികൾ പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ചു. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റിഗോ രാജുവിനാണ് ആദ്യം സംസാരിക്കാൻ അവസരം ലഭിച്ചത്.
ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ ബഹിഷ്കരണം. കഴിഞ്ഞ ബജറ്റുകളിൽ ഇടംനേടിയ പ്രധാനപദ്ധതികളൊന്നും നടപ്പായില്ലെന്ന് റീഗോ രാജു ആരോപിച്ചു. ഭവനപദ്ധതികൾ ഒന്നും നടപ്പായിട്ടില്ല. വീടുകളുടെ അറ്റകുറ്റപ്പണിക്കും പണം കൊടുത്തിട്ടില്ല. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും ഉദ്ഘാടനം നടത്തിയിട്ടും പൂർത്തിയായിട്ടില്ല.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റിഗോ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൗൺസിലർമാർ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു
2020ൽ പുതിയഭരണസമിതി അധികാരത്തിലേറിയപ്പോൾ ആദ്യകൗൺസിൽ യോഗം ചേർന്നത് നഗരസഭശതാബ്ദി മന്ദിരത്തിലാണ്. പിന്നീട് അഞ്ച് വർഷം ബജറ്റ് അവതരിപ്പിച്ചിട്ടും ഒരുതവണപോലും ശതാബ്ദി മന്ദിരത്തിന്റെ ഹാളിൽനിന്ന് സംസാരിക്കാൻ അവസരംലഭിച്ചിട്ടില്ല. ടൗൺഹാൾ പുനർനിർമിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പാക്കായില്ല. റീഗോരാജുവിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയാണ് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധമുയർത്തി കൗൺസിൽയോഗം ബഹിഷ്കരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.