വെന്തുരുകി ആലപ്പുഴ; ഇനിയും ചൂട് കൂടുമെന്ന് ആശങ്ക
text_fieldsആലപ്പുഴ: കനത്തവേനലിൽ ജില്ലയിലും താപനില ഉയർന്നുതന്നെ. ചൊവ്വാഴ്ച 35.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മഴ കുറയുകയും ചൂട് ക്രമാതീതമായി കൂടുകയും കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽച്ചെടികൾ നേരത്തേ കതിരിടാൻ തുടങ്ങിയതോടെ വിളവിൽ കുറവുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ചൂടിന്റെ പ്രതിസന്ധിയും കർഷകർക്ക് ഇരുട്ടടിയാകുന്നത്. 32 മുതൽ 35 ഡിഗ്രി ചൂടുവരെ നെൽച്ചെടി താങ്ങും. എന്നാൽ, പതിവായി 36 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് രേഖപ്പെടുത്തുന്നത് വിളനഷ്ടത്തിന് ഇടയാക്കും. ചൂട് വർധിച്ചതുമൂലം 15 ദിവസം മുമ്പേ നെല്ല് വിളവെടുപ്പിന് പാകമാകുന്ന സ്ഥിതിയാണുള്ളത്.
ഏക്കറിൽ അഞ്ച് ക്വിന്റലെങ്കിലും വിളവ് കുറയുമെന്നാണ് കണക്ക്. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവുകൂടും. ചൂടുകാറ്റ് ശക്തമാകുന്നതാണ് കാരണം. പതിരിന്റെ അളവു കൂടിയാൽ സംഭരണവേളയിൽ കരാറുകാർ കിഴിവ് ആവശ്യപ്പെടും. 1987 ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അന്ന് 38.2 ഡിഗ്രി സെൽഷ്യസായിരുന്നു. അന്തരീക്ഷ ഈർപ്പം (ആർദ്രത) കാരണം പൊതുവേ ചൂട് കൂടുതലാണെങ്കിലും ആലപ്പുഴയിൽ അടുത്തകാലത്തെങ്ങും താപനില ഇത്രയും ഉയർന്നിട്ടില്ല.
സൂര്യാഘാതം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്വയംപ്രതിരോധം വളരെ പ്രധാനമാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നേരിട്ടുള്ള വെയില് കൊള്ളരുത്, നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക. ഇക്കാര്യത്തിൽ കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉയര്‍ന്നചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.
ഇവ ശ്രദ്ധിക്കണം
- രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കരുത്
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
- പുറത്തിറങ്ങുമ്പോള്‍ കുടയും തൊപ്പിയും ഉപയോഗിക്കുക
- യാത്രാവേളയില്‍ ഒരുകുപ്പി വെള്ളം കരുതുക
- തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
- ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം എന്നിവ ധാരാളമായി കുടിക്കുക
- കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
- ചൂടിന്റെ കാഠിന്യം കുറക്കാൻ പകല്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
- വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.