ആശാ പ്രവർത്തകരുടെ സേവനം തൃപ്തികരമല്ലെന്ന് ആക്ഷേപം
text_fieldsഅമ്പലപ്പുഴ: ആശാ പ്രവർത്തകർ പാലിയേറ്റിവ് പ്രവർത്തനങ്ങൾ മതിയായ രീതിയിൽ നിർവഹിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. ആരോഗ്യകേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചാണ് ആശാപ്രവർത്തകർ സേവനം ചെയ്തുവരുന്നത്. ഒരു വാർഡിലെ ആയിരം പേർക്ക് ഒരു ആശാ വർക്കർ എന്നതരത്തിലാണ് പ്രവർത്തനം. അതാത് ആരോഗ്യകേന്ദ്രങ്ങളിൽ നഴ്സുമാരുടെ നിയന്ത്രണത്തിലാണിവർ.
ആഴ്ചയിൽ ഒരിക്കലെങ്കിലും കിടപ്പ് രോഗികളെ വീടുകളിൽ സന്ദർശിച്ച് അവർക്ക് വേണ്ട പരിചരണം നൽകണമെന്നാണ്. എന്നാൽ, കിടപ്പ് രോഗികളായ പലർക്കും സേവനം ലഭിക്കാറില്ല.
വണ്ടാനം കേന്ദ്രമായി പ്രവർത്തിക്കുന്ന ചേതനയുടെയും മറ്റ് പാലിയറ്റിവ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും സേവനമാണ് നാട്ടുകാർ തേടുന്നത്. കിടപ്പ് രോഗികൾക്കായി കോട്ടൺ പഞ്ഞികളും ഡയപ്പറുകളും വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നൽകുന്നുണ്ടെങ്കിലും അർഹതപ്പെട്ടവർക്ക് ഇത് ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ, ജീവിതശൈലി രോഗികളെ കണ്ടെത്തി അവർക്ക് മതിയായ ബോധവത്കരണം നടത്തണമെന്നുണ്ടെങ്കിലും മിക്ക വാർഡുകളിലും നൽകാറില്ല. മിക്ക ആശാ പ്രവർത്തകരും ആരോഗ്യകേന്ദ്രങ്ങളിൽ എത്തി സാന്നിധ്യം ഉറപ്പ് വരുത്തിയശേഷം തിരികെ മടങ്ങുകയാണ്.
വാർഡുകളിൽ വല്ലപ്പോഴുമാണ് ഇവർ സന്ദർശിക്കാറുള്ളത്. കിടപ്പ് രോഗികളുടെ വീട് സന്ദർശിക്കുകയൊ അവർക്ക് വേണ്ട പരിചരണം നൽകുകയോ മറ്റ് സഹായങ്ങൾ ഉറപ്പ് വരുത്തുകയോ ചെയ്യാറില്ല. കിടപ്പ് രോഗികളെയോ അവരുടെ ബന്ധുക്കളുമായൊ ഫോണിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്.
ഇത് നിയന്ത്രിക്കേണ്ട ആരോഗ്യവകുപ്പ് ജീവനക്കാർ ഇവർക്ക് ഒത്താശ നൽകുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഇവർ നൽകേണ്ട സേവനങ്ങളെ കുറിച്ച് പലർക്കും അറിവില്ലാത്തതിനാൽ അത് മുതലെടുക്കുകയാണ് പലരും. പത്താം ക്ലാസായിരുന്നു ആശാ പ്രവർത്തകക്ക് വേണ്ട അടിസ്ഥന യോഗ്യത. വിവിധ രാഷ്ട്രീയ സ്വാധീനത്തിലാണ് പലരും ആശാ പ്രവർത്തകരായി തുടരുന്നതെന്നും ആക്ഷേപമുണ്ട്.
ആശാപ്രവർത്തകരുടെ സേവനങ്ങൾ
ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യവിവരം ഉറപ്പ് വരുത്തുക, ഇവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുക, സർവേബുക്ക് കൃത്യമായി കൈകാര്യം ചെയ്യുക, ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്ന വിവിധ ക്ലാസുകൾ സംഘടിപ്പിക്കുക, കുട്ടികൾക്കുള്ള കുത്തിവെപ്പും അമ്മമാർക്ക് ബോധവത്കരണവും സംഘടിപ്പിക്കുക, ആഴ്ചയിൽ ഒരിക്കൽ കൊതുക് ഉറവിട്ടം നശിപ്പിക്കൽ, ക്ലോറിനേഷൻ, കിടപ്പുരോഗികളുടെ പരിചരണം തുടങ്ങിയ കാര്യങ്ങൾ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടതാണ്.
ആരോപണം ശരിയല്ല -ആശാ വർക്കേഴ്സ് യൂനിയൻ
ആലപ്പഴ: ആശാ പ്രവർത്തകർ ജോലികൾ കൃത്യമായി നിർവഹിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് ആശാ വർക്കേഴ്സ് യൂനിയൻ അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് കുസുമം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 124 ആശാ പ്രവർത്തകരാണുള്ളത്. തുടക്കം അമ്മയും കുഞ്ഞും പരിചരണം മാത്രമായിരുന്നു. ഇപ്പോൾ ജോലിഭാരം കൂടുതലാണ്. ആയിരം പേർക്ക് ഒരു ആശാ പ്രവർത്തകയെന്ന തരത്തിലാണ് സേവനം ചെയ്യുന്നത്. ജോലിഭാരം കൂടിയതോടെ പലരും ഈ മേഖലയിൽനിന്ന് ഒഴിവായി. ഇതോടെ നിലവിലുള്ള പലരും 2000 പേരെ വരെ നോക്കേണ്ടിവരുന്നു. ഇങ്ങനെയുണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ ആശാ പ്രവർത്തകരിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ, അതിനെ ബോധപൂർവം വരുത്തുന്ന വീഴ്ചയായി ആരോപിക്കുന്നത് ശരിയല്ല. ആഴ്ചയിൽ നാല് ദിവസമാണ് വാർഡുകൾ സന്ദർശിക്കേണ്ടത്. എന്നാൽ, മുഴുവൻ ദിവസങ്ങളിലും വാർഡുകളിൽ പ്രവർത്തിച്ചാലും പൂർത്തിയാക്കാൻ പറ്റാത്തത്ര ജോലികളാണ് ആശാ പ്രവർത്തർക്കുള്ളത്. അതിനുള്ള വേതനം ലഭിക്കുന്നില്ലെന്നും കുസുമം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.