പ്രായാധിക്യത്തിലും സമരസ്മരണകൾ അയവിറക്കി ശിവരാജൻ
text_fieldsഅമ്പലപ്പുഴ: സര് സി.പിയുടെ പട്ടാളക്കാരില്‍നിന്ന് തലനാരിഴക്ക് ജീവന് തിരിച്ചുകിട്ടിയെങ്കിലും സഹപോരാളികളുടെ രക്തം ചിന്തുന്നത് നോക്കിനില്‍ക്കാനേ ഈ സമരസേനാനിക്കായുള്ളൂ. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ തിരുവില്ലാമഠത്തില് ടി.കെ ശിവരാജന് ശതാബ്ദി നിറവിലും സമരാവേശത്തോടെയാണ് പുന്നപ്ര വയലാര്‍ സമരത്തെ കുറിച്ച് പ്രതികരിച്ചത്. തയ്യല്‍ തൊഴിലാളിയായിരുന്ന ശിവരാജന് പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ ക്യാമ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
അച്ഛെൻറ മരണശേഷം അമ്മയുടെ സംരക്ഷണയിലാണ് അഞ്ച് ആണ്മക്കള് അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന കുളത്തില്‍ ക്യാമ്പിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കുകയും മരുന്ന് എത്തിക്കുകയും ചെയ്യുന്ന ചുമതലയായിരുന്നു ശിവരാജന്.
1946 ഒക്ടോബര്‍ 23ന് സര് സി.പിയുടെ പിറന്നാള്‍ദിനത്തില്‍ പുന്നപ്ര പനച്ചുവടുള്ള പൊലീസ് ക്യാമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനായിരുന്നു തീരുമാനം. മാർച്ച് ക്യാമ്പിന് സമീപം എത്തിയപ്പോഴേക്കും സമരക്കാര്‍ക്ക് നേരെ വെടിയുയര്‍ത്തി. മുന്‍നിരയിലുണ്ടായിരുന്നവര്‍ പിടഞ്ഞുവീണു.
പ്രതിഷേധക്കാര്‍ പൊലീസിനെയും അക്രമിച്ചു. ജീവന്തിരിച്ച് കിട്ടിയവര്‍ പലയിടത്തേക്കും ഓടിരക്ഷപ്പെട്ടു. വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാതെവന്നതോടെ പലരും ഒളിവില്‍ കഴിഞ്ഞു. ശിവരാജന് പള്ളാത്തുരുത്തിയിലെ ഒരു വീട്ടിലും പിന്നീട് കോട്ടയം പള്ളത്തും ഒളിവില്‍ തമസിച്ചു. ആറുമാസത്തിന് ശേഷമാണ് തിരികെ വീട്ടിലെത്തുന്നത്. പിന്നീട് തയ്യല്‍ജോലിയുമായി മുന്നോട്ടുപോയി. വി.എസ് അച്യുതാനന്ദനും അസംബ്ലി പ്രഭാകരനും എച്ച്.കെ ചക്രപാണിയുമൊന്നിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. മുഖ്യമന്ത്രി ആകുന്നതിന് മുമ്പുവരെ വി.എസിന് ജുബ്ബ തയ്ച്ചിരുന്നത് ശിവരാജെൻറ കടയിലായിരുന്നു.
പുന്നപ്രയിലെ വീട്ടില്‍ എത്തിയതറിഞ്ഞാല്‍ രാത്രിയില്‍ കട അടച്ചതിന് ശേഷം ശിവരാജന് വേലിക്കകത്തെ വീട്ടിലെത്തി സൗഹൃദസംഭാഷണം നടത്തിയിരുന്നു. പിതാവിെൻറ വിപ്ലവ പാരമ്പര്യം മുറുകെപ്പിടിച്ച് മകൻ മോഹൻദാസാണ് ഇപ്പോൾ തയ്യൽക്കട നടത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.