പുനർനിർമാണം നടത്തിയ ദേശീയപാത തുറന്നു; പഴയതിനെക്കാൾ നാശത്തിൽ
text_fields1. ചളിക്കുളമായി കിടക്കുന്ന പുനർനിർമാണം നടത്തിയ ദേശീയപാത 2. ദേശീയപാതയോരത്ത് കാൽനടക്കാർക്കായി നടപ്പാത ഒരുക്കുന്നു
അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയുടെ പുനർനിർമാണം അവസാനിപ്പിച്ച് തിങ്കളാഴ്ച ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന റോഡ് ഗതാഗതത്തിന് തുറന്നു. ഗതാഗതം അസാധ്യമായ വിധത്തിൽ തകർന്നതിനെ തുടർന്നാണ് അഞ്ചു ദിവസം റോഡ് പൂർണമായും അടച്ചിട്ട് പ്രാദേശിക ഗതാഗതംപോലും അനുവദിക്കാതെ പുനർനിർമാണം നടത്തിയത്. എന്നാൽ, കരാർ കമ്പനി സമ്മതിച്ചതുപോലെ പൂർണമായി പുനർനിർമാണം നടത്താൻ തയാറായില്ല. റോഡിൽ പലസ്ഥലത്തും കുണ്ടുംകുഴിയും വെള്ളക്കെട്ടും ചളിയും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നു.
തിങ്കളാഴ്ചയും ഗതാഗതം തടസ്സത്തോടെയാണ് നീങ്ങിയത്. പൂർണമായും വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഉയരപ്പാതയുടെ നിർമാണം നടത്തുന്ന ദേശീയപാതയുടെ നടുഭാഗത്തുനിന്ന് ചളിയും ഡ്രഡ്ജിങ് മാലിന്യവും റോഡിലേക്ക് തള്ളുന്നതും അവസാനിപ്പിച്ചിട്ടില്ല. പ്രാദേശിക സഞ്ചാരത്തിന് റോഡരികിൽ ചില സ്ഥലങ്ങളിൽ നടപ്പാത സിമന്റുകൊണ്ട് നിർമിച്ചിരിക്കുന്നത് അശാസ്ത്രീയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റോഡരികിൽ ഇത്തരത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള നടപ്പാത റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തെ ഒഴുക്കി കളയുന്നതിന് തടസ്സമാകുന്നു. അരൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മുന്നിൽ തിങ്കളാഴ്ച രാവിലെ ഡ്രഡ്ജിങ് മാലിന്യം തള്ളിയത് പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞിരുന്നു. റെസിഡന്റ്സ് അസോസിയേഷൻ, അരൂർ ജനകീയ സമിതി, മറ്റു വിവിധ സംഘടനകൾ എന്നിവയും വ്യാപകമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.