കനാൽ നവീകരണ പദ്ധതി അവസാനഘട്ടത്തിൽ
text_fieldsആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിക്കും വിനോദസഞ്ചാര സാധ്യതകള്‍ക്കും പുതുജീവൻ നൽകാൻ ജില്ല ഭരണകൂടത്തിന്റെ ഏകോപനത്തില്‍ നടപ്പാക്കുന്ന ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരണ പരിപാലന പദ്ധതി അവസാനഘട്ടത്തിലേക്ക്.
കലക്ടര്‍ അലക്സ് വര്‍ഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ക്ലീന്‍ ആലപ്പുഴ’ പദ്ധതിയും എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം എന്നിവരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കനാല്‍ തീരങ്ങള്‍ വൃത്തിയാക്കി നവീകരിച്ച് പരിപാലിക്കുന്ന മുസ്രിസ് പദ്ധതിയും ചേര്‍ന്നാണ് നഗരത്തിലെ കനാൽ തീരങ്ങളുടെ മുഖംമിനുക്കുന്നത്. നഗരത്തിലെ വാടക്കനാലിന്റെയും വാണിജ്യ കനാലിന്റയും തീരങ്ങളാണ് സൗന്ദര്യവത്കരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.മട്ടാഞ്ചേരി പാലം മുതൽ പുന്നമട വരെ 11 കിലോമീറ്റർ കനാലോരമാണ് ഇതിൽപെടുക.
പങ്കാളിത്ത വിനോദസഞ്ചാര മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു-സ്വകാര്യ സ്ഥാപനങ്ങൾ സ്ഥലം ഏറ്റെടുത്ത് വൃത്തിയാക്കി നവീകരിച്ച് പരിപാലിക്കുകയാണ് ചെയ്യുന്നത്. കനാൽ പരിസരത്തെ മാലിന്യം നീക്കി കനാലോരങ്ങൾ നവീകരിച്ച് പരിപാലിക്കാൻ മുസ്രിസ് സ്ഥാപനങ്ങളുമായി അഞ്ചുവര്‍ഷ കരാറാണ് വെച്ചിരിക്കുന്നത്. മാലിന്യം നീക്കി പാഴ്മരങ്ങൾ മുറിച്ചുമാറ്റുന്നതുമുൾപ്പെടെയുള്ള പ്രവൃത്തികൾ ആലപ്പുഴ നഗരസഭ മുൻകൈയെടുത്താണ് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭ 200ലധികം ലോഡ് മാലിന്യം നീക്കി.
സ്ഥാപനങ്ങൾ നൽകുന്ന രൂപരേഖയിൽ മുസ്രിസിന്റെ അംഗീകാരത്തോടെയാണ് നവീകരണം.കണ്ണർവർക്കി പാലത്തിന് സമീപം കയർ കോർപറേഷൻ ഓഫിസിനു മുന്നിലായി നഗരസഭ ഏറ്റെടുത്ത് സൗന്ദര്യവത്കരിക്കുന്ന ഭാഗം, കയർഫെഡ് ഓഫിസിനു മുന്നിലായി കയർ കോർപറേഷൻ ഏറ്റെടുത്ത് നവീകരിക്കുന്ന ഭാഗം എന്നിവയുടെ പണികൾ 80 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞു.
വർഷങ്ങളായി കാടുമൂടിക്കിടന്ന വള്ളംകളിയുടെ മാതൃകയിലുള്ള ചുവർശിൽപവും പരിസരവുമാണ് നഗരസഭ വൃത്തിയാക്കി മനോഹരമാക്കിയത്. പുൽത്തകിടിയും ലൈറ്റും പിടിപ്പിച്ച് കായൽക്കരയിൽ ആളുകൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള പാർക്കായി മാറ്റും. പദ്ധതിയുമായി കൂടുതൽ സ്ഥാപനങ്ങളും സംഘടനകളും സഹകരിക്കുമെന്ന് കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.