ആലപ്പുഴ കടപ്പുറത്തെ കുട്ടികളുടെ പാർക്ക് നശിക്കുന്നു, കളിയുപകരണങ്ങൾ തുരുമ്പെടുത്തു; കണ്ണടച്ച് ഡി.ടി.പി.സി
text_fieldsആലപ്പുഴ കടപ്പുറത്തെ കുട്ടികളുടെ പാർക്ക് 2. പാർക്കിലെ തുരുമ്പെടുത്ത കളിയുപകരണങ്ങൾ
ആലപ്പുഴ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആലപ്പുഴ ബീച്ചിൽ കുട്ടികളുടെ പാർക്ക് ശോച്യാവസ്ഥയിൽ. വിജയ് പാർക്കിലെ ദുരിതം അധികൃതരുടെ അനാസ്ഥയുടെ നേർസാക്ഷ്യമാണ്. പുതിയ ഉപകരണങ്ങളൊന്നുമില്ല. ഉള്ളതാവട്ടെ തുരുമ്പെടുത്ത് നശിച്ചവയും. സൂക്ഷിച്ചും കണ്ടും കയറിയില്ലെങ്കിൽ തുരുമ്പിൽത്തൊട്ട് കൈമുറിയും. അല്ലെങ്കിൽ പൊട്ടിക്കിടക്കുന്ന ഏണിയിൽനിന്നും കളിയുപകരണത്തിൽനിന്നും താഴെ വീഴും. എല്ലായിടത്തും രക്ഷിതാക്കളുടെ കണ്ണുണ്ടെങ്കിൽമാത്രം കുട്ടികൾക്ക് സുരക്ഷിതരായി പാർക്കിൽനിന്ന് തിരിച്ചിറങ്ങാം -ഇതാണ് സ്ഥിതി.
നിലവിൽ പല കളിയുപകരണങ്ങളും തുരുമ്പെടുത്തും പൊട്ടിയും നശിച്ചു. മൂന്നുവർഷത്തോളമായി പാർക്ക് നാശത്തിന്റെ വക്കിലാണ്. ആകെയുള്ളത് സ്വകാര്യവ്യക്തി നടത്തുന്ന അമ്യൂസ്മെന്റ് പാർക്ക് മാത്രം. പക്ഷേ, അതിൽ ഓരോ ഉപകരണങ്ങൾക്കും കയറാൻ ടിക്കറ്റെടുക്കണം.
അത് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാകില്ല. അവധിദിനങ്ങളിൽ മറ്റ് ജില്ലകളിൽനിന്നുൾപ്പെടെ നിരവധിപേരാണ് ആലപ്പുഴ കടപ്പുറത്തെത്തുന്നത്. ഇതിൽ പലരും പണം കൊടുത്ത് പാർക്കിന്റെ അകത്തുകയറുമ്പോഴാണ് അസൗകര്യങ്ങൾ തിരിച്ചറിയുന്നത്.
ദേശീയപാത നിർമാണജോലികളും പാർക്കിലെത്തുന്നവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. വി.ജെ. കുര്യൻ കലക്ടറായിരുന്നപ്പോൾ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ചതാണ് പാർക്ക്. കുട്ടികൾക്കായി ഏർപ്പെടുത്തിയ ട്രെയിനും ബോട്ടുമെല്ലാം നശിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പാർക്ക് നവീകരണത്തിന് രണ്ടുകോടി അനുവദിച്ചെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങി. പഴയ കളിഉപകരണങ്ങൾ മാറ്റി പാർക്കിൽ പുതിയവ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു.
സ്പോൺസർമാരെ കണ്ടെത്തിയുള്ള ഈ നീക്കവും ഫലത്തിൽ പാഴായി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് വിജയ് പാർക്കിന്റെ പ്രവർത്തനം. ഇവിടെ കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് ഫീസ്. പണം ഈടാക്കുന്നതല്ലാതെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കുന്നില്ല. ഒരു പ്രയോജനവും ലഭിക്കാതെയാണ് പാർക്കിലെത്തുന്നവർ മടങ്ങുന്നത്. രാത്രിയിൽ വെളിച്ചക്കുറവും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പഴയപ്രതാപത്തിന്റെ ഓർമകൾ തിരയടിക്കുന്ന കടൽപാലം കടലെടുത്തെങ്കിലും ആലപ്പുഴ തുറമുഖത്തിന്റെ മുഖമുദ്രയായ നൂറ്റാണ്ടുകൾ പഴക്കമുള്ള ലൈറ്റ് ഹൗസ് പ്രധാന ആകർഷണമാണ്. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി നാവികസേനയുടെ പഴയയുദ്ധക്കപ്പൽ (ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് (ഇൻഫാക്) ടി-81) കടൽത്തീരത്ത് പ്രത്യേക പ്ലാറ്റ് ഫോമിൽ നിലയുറപ്പിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. കപ്പൽ കാണാനും ഒപ്പം ചേർത്ത് ഫോട്ടോയെടുക്കാനും ദിനംപ്രതി ആളുകൾ എത്തുന്നുണ്ടെങ്കിലും അകത്ത് കയറിക്കാണാനുള്ള അവസരം ഇനിയും കിട്ടിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.