കുഴിക്കുന്നത് നിർത്താൻ കലക്ടറുടെ ഉത്തരവ്; ആലപ്പുഴ നഗരം കുളംതോണ്ടി സിറ്റി ഗ്യാസ് പദ്ധതി
text_fieldsആലപ്പുഴ: സിറ്റി ഗ്യാസ് പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ നഗരമാകെ കുളംതോണ്ടി കരാറുകാർ. ഉന്നത നിലവാരത്തിൽ ടാർ ചെയ്ത പ്രധാന പാതകളിലെല്ലാം പദ്ധതിക്കായി കുഴിയെടുത്തയിടങ്ങൾ ബാരിക്കേട് സ്ഥാപിച്ച് അടച്ച നിലയിലാണ്.
അതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കുഴിയെടുത്തതോടെ ഇനികുഴിക്കുന്നത് നിർത്തിവെക്കാൻ കലക്ടർ നിർദേശിച്ചിരിക്കയാണ്. കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ച് കഴിഞ്ഞവ മൂടി റോഡ് സഞ്ചാരയോഗ്യമാക്കിയിട്ട് അവശേഷിക്കുന്നയിടങ്ങളിൽ കുഴിയെടുത്താൽ മതിയെന്നാണ് കലക്ടർ നിർദേശിച്ചിരിക്കുന്നത്. വീടുകളിലേക്ക് പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. എ.ജി ആൻഡ് പി പ്രഥം ലിമിറ്റഡിനാണ് ഇതിന്റെ നിർവഹണച്ചുമതല. പൈപ്പ് പോകുന്ന വഴിയെല്ലാം നീളത്തിൽ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനു പകരം യന്ത്രസഹായത്താൽ കുഴിയെടുത്ത് അവിടെ നിന്ന് തുരന്ന് മണ്ണ് നീക്കി പൈപ്പ് കടത്തിവിടുന്ന രീതിയാണ് അവലംബിക്കുന്നത്.
ശവക്കോട്ടപ്പാലത്തിനടുത്ത് രവികരുണാകരൻ മ്യൂസിയത്തിന് മുന്നിലെ ബാരിക്കേഡ്
അതിനായാണ് റോഡിൽ നിശ്ചിത ഇടങ്ങളിൽ കുഴിയെടുക്കുന്നത്. കുഴിയെടുക്കുന്നിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് വൺവേ സംവിധാനം ഏർപ്പെടുത്തിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പൈപ്പിടൽ കഴിഞ്ഞ് കുഴിയിൽ മണ്ണിട്ട് മൂടിയാലും ബാരിക്കേഡുകൾ മാറ്റില്ല. കുഴിച്ചിടം ഉറക്കാതെ അതിനു മുകളിലൂടെ വാഹനങ്ങൾ കടത്തിവിടാനാകാത്തതിനാലാണ് ബാരിക്കേഡുകൾ നീക്കാത്തത്.
നഗരത്തിൽ ഡസനോളം കുഴികൾ
നഗരപരിധിയിൽ ഒരു ഡസനോളം സ്ഥലത്താണ് പൈപ്പിടുന്നതിന് റോഡ് തുരക്കുന്നതിന് കുഴികളെടുത്തിട്ടുള്ളത്. ശവകോട്ടപ്പാലത്തിനടുത്ത് രവി കരുണാകരൻ മ്യൂസിയത്തിന് മുന്നിൽ, കോൺവെന്റ് സ്ക്വയർ ജങ്ഷഷന് സമീപം രണ്ടിടത്ത്, പിച്ചു അയ്യർ ജങ്ഷഷന് പിടഞ്ഞാറ് ഭാഗത്തുള്ള റോഡ്, ഇരുമ്പ് പാലത്തിന് സമീപം തുടങ്ങി പ്രധാന റോഡുകളിലൊക്കെ പകുതി ഭാഗം ബാരിക്കേഡുവെച്ച് അടച്ചനിലയിലാണ്. ഇതുമൂലം വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിഞ്ഞുപോകേണ്ട അവസ്ഥയാണ്. ഏതു വഴികളിലൂടെ തിരിഞ്ഞ് പോയാലും അവിടൊക്കെ കുഴികളും ബാരിക്കേഡുമായതിനാൽ വാഹനയാത്രക്കാർ വലയുകയാണ്.
കുഴികൾ മൂടി സഞ്ചാരയോഗ്യമാക്കേണ്ടതും കരാർ കമ്പനിതന്നെ
കുഴിയെടുക്കുന്ന ഇടങ്ങൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കേണ്ട ചുമതല കുഴിയെടുക്കുന്ന കരാറുകാർക്ക് തന്നെയാണ്. കുഴികൾ മണ്ണിട്ട് മൂടിയ ശേഷം മെറ്റൽ വിരിച്ച് പ്രതലം ഉറക്കുന്നതിനായി ഒരു മാസം സമയം എടുക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്. അതിനുശേഷം മാത്രമേ ടാറിടൽ നടക്കുകയുള്ളൂ. അത്രയും നാൾ റോഡുകൾ ബാരിക്കേഡുകൾവെച്ച് അടച്ചിടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രതലം ഉറക്കാതെ ടാറിട്ടാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ അവിടം മണ്ണ് താഴ്ന്ന് വീണ്ടും കുഴി രൂപപ്പെടും. അതൊഴിവാക്കാനാണ് ഒരുമാസം കാത്തിരിക്കുന്നത്.
കോൺവെന്റ് സ്ക്വയറിൽ കുഴിച്ചിട്ടിരിക്കുന്നു
നഗരഹൃദയത്തിൽ ഈ വിധം ഒരു മാസത്തോളം കുഴികൾ ഉറക്കാൻ കാത്തിരിക്കുന്നതും ബാരിക്കേഡുവെച്ച് തടയലും നടത്തുന്നത് ഒഴിവാക്കി കുഴിച്ചിടങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അടിയന്തരമായി ഉറപ്പിച്ച് ടാറിടൽ നടത്തി വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യമാണ് ഉയരുന്നത്. തിരുവനന്തപുരം നഗരത്തിലും മറ്റും കുഴിക്കുന്നിടം അന്ന് ടാറിടുന്ന രീതിയുണ്ട്. അതേ സാങ്കേതിക വിദ്യ ഇവിടെയും കൊണ്ടുവരണമെന്നാണ് ആവശ്യമുയരുന്നത്. കുഴിച്ചിടങ്ങൾ സാധാരണ നിലയിലാക്കിയ ശേഷം ഇനി കുഴിച്ചാൽ മതിയെന്ന കലക്ടറുടെ നിർദേശത്തെ തുടർന്ന് ആദ്യം കുഴിയെടുത്ത കളർകോട് ഭാഗത്ത് കുഴിച്ചിടം ടാറിടൽ തുടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.